101 പേരില്‍ 83 പേർ പ്രമേഹ രോഗികളായിരുന്നു. 76 പേർ സ്റ്റിറോയിഡ് മരുന്ന് കഴിച്ചിരുന്നു. 89 പേരിൽ മൂക്കിലും സൈനസിലും ആണ് ഫംഗൽ ബാധ കണ്ടത്.
ദില്ലി: ബ്ലാക്ക്ഫംഗസ് ബാധിച്ചവരിൽ 70 ശതമാനവും പുരുഷൻമാരെന്ന് കണ്ടെത്തൽ. ഇന്ത്യയിലെ നാല് ഡോക്ടര്‍മാര്‍ ചേർന്ന് ബ്ലാക്ക് ഫംഗസ് ബാധിച്ച 101 പേരിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. രോഗം കൂടുതലും കണ്ടെത്തിയത് പ്രമേഹ രോഗികളിലാണ്. 101 പേരില്‍ 83 പേർ പ്രമേഹ രോഗികളായിരുന്നു. 76 പേർ സ്റ്റിറോയിഡ് മരുന്ന് കഴിച്ചിരുന്നു. 89 പേരിൽ മൂക്കിലും സൈനസിലും ആണ് ഫംഗൽ ബാധ കണ്ടത്. ഇന്ത്യ, അമേരിക്ക, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള രോഗികളെയാണ് പഠനവിധേയമാക്കിയത്.
ഫംഗസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളം ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള കേരളത്തില്‍ ബ്ലാക്ക് ഫംഗസിനെ സൂക്ഷിക്കണമെന്നും കൊവിഡ‍് വന്ന് രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണമെന്നും നേത്രരോഗ വിദഗ്ധന്‍ ഡോ അതുല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫംഗസിനെത്തുടര്‍ന്ന് ഋഷികേശ് എയിംസില്‍ പ്രവേശിപ്പിച്ച 50 രോഗികളില്‍ 10 പേരുടെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടതായും ഡോ. അതുല്‍ പറഞ്ഞു.
