ഇന്ത്യയിൽ വികസിപ്പിച്ച വാക്സീൻ സ്വീകരിച്ചവർക്ക് ബ്രിട്ടനിൽ ക്വാറന്‍റൈന്‍; പ്രതിഷേധവുമായി ശശി തരൂര്‍
ബ്രിട്ടണിലെ ഓക്സ്ഫഡ് സർവ്വകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച വാക്സീനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. എന്നിട്ടും ഇന്ത്യൻ വാക്സീൻ അംഗീകരിക്കാത്തത് വംശീതയാണെന്ന് ജയറാം രമേഷ്
തിരുവനന്തപുരം: ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്സീൻ സ്വീകരിച്ചവർക്ക് ബ്രിട്ടണിൽ ക്വാറന്‍റൈന്‍ നിർബന്ധമാക്കിയതിനെതിരെ പ്രതിഷേധവുമായി ശശി തരൂർ എംപി. ബ്രിട്ടന്‍റെ യാത്ര നിയന്ത്രണങ്ങൾ കാരണം തന്‍റെ പുസ്തകത്തിൻറെ യുകെ പതിപ്പിന്‍റെ പ്രകാശനചടങ്ങിൽ നിന്ന് പിന്മാറേണ്ടി വന്നതിലുള്ള പ്രതിഷേധവും ശശി തരൂർ അറിയിച്ചു. ബ്രിട്ടണിൽ അംഗീകരിച്ച വാക്സീനുകളുടെ പുതുക്കിയ പട്ടികയിൽ കൊവാക്സിനും കൊവിഷീൽഡുമില്ലാത്തതിലാണ് ഇപ്പോള്‍ വിമർശനങ്ങൾ കനക്കുന്നത്.
കൊവിഷീൽഡിന്‍റെയോ കൊവാക്സിന്‍റെയോ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ബ്രിട്ടണിലെത്തിയാൽ 10 ദിവസം ക്വാറന്‍റൈന്‍ നിർബന്ധമാണ്. അടുത്ത വർഷം വരെയെങ്കിലും ഈ യാത്രാ നിയന്ത്രണങ്ങൾ തുടരും. ബ്രിട്ടണിലെ ഓക്സ്ഫഡ് സർവ്വകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച വാക്സീനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്.
എന്നിട്ടും ഇന്ത്യൻ വാക്സീൻ അംഗീകരിക്കാത്തത് വംശീതയാണെന്ന് ജയറാം രമേഷ് തുറന്നടിച്ചിരുന്നു. ആസ്ട്രസെനക്കയുടെ വാക്സീൻ വിതരണം ചെയ്യുന്ന ഓസ്ട്രേലിയ, ബഹൈറൈൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ഈ ക്വാറന്‍റൈന്‍ നിയമം ബാധകമല്ല. ഇന്ത്യക്കാരായ വിദ്യാർത്ഥികളും ബിസിനസുകാരുമുൾപ്പടെ നിരവധിപേർ ബ്രിട്ടണിലേക്ക് യാത്രാ ചെയ്യാൻ കാത്തിരിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടൻന്‍റെ തീരുമാനം വലിയ തിരിച്ചടിയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona