Asianet News MalayalamAsianet News Malayalam

'കര്‍ഷക സമരം തീരാതെ ബാബ രാംസിങിന്‍റെ മൃതദേഹം സംസ്‍കരിക്കില്ല'; പ്രഖ്യാപനവുമായി കര്‍ഷക സംഘടനകള്‍

കര്‍ഷക സമരം തീരാതെ മൃതദേഹം സംസ്‍കരിക്കില്ലെന്ന നിലപാടിലാണ് സംഘടനകള്‍. ഹരിയാനയിലെ ഗുരുദ്വാരയില്‍ തന്നെ മൃതദേഹം സൂക്ഷിക്കും. സമരത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സിഖ് പുരോഹിതന്‍ ആത്മഹത്യ ചെയ്തത്. 
 

Sikh Priest dead body will not bury says farmers
Author
Delhi, First Published Dec 17, 2020, 6:26 PM IST

ദില്ലി: സര്‍ക്കാര്‍ സമീപനത്തിൽ പ്രതിഷേധിച്ച് സിംഗുവിലെ സമരസ്ഥലത്തിന് അടുത്ത് ആത്മഹത്യ ചെയ്ത സിഖ് പുരോഹിതന്‍ ബാബ രാംസിങിന്‍റെ മൃതദേഹം സംസ്‍ക്കരിക്കില്ല. കര്‍ഷക സമരം തീരാതെ മൃതദേഹം സംസ്‍കരിക്കില്ലെന്ന നിലപാടിലാണ് സംഘടനകള്‍. ഹരിയാനയിലെ ഗുരുദ്വാരയില്‍ തന്നെ മൃതദേഹം സൂക്ഷിക്കും. സമരത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സിഖ് പുരോഹിതന്‍ ആത്മഹത്യ ചെയ്തത്. കാർഷിക ഭേദഗതി നിയമം  കർഷകർക്ക് ഗുണകരമാണെന്ന് ചൂണ്ടിക്കാണിച്ച് കൃഷിമന്ത്രി നരേന്ദ്ര തോമര്‍ കര്‍ഷകര്‍ക്ക് തുറന്ന കത്തെഴുതി. ട്രെയിൻ തടയുകയും സൈനികർക്കുള്ള റേഷൻ തടസ്സപ്പെടുത്തുകയും ചെയ്യുന്നവർ  കർഷകർ അല്ലെന്നും കത്തിൽ കൃഷിമന്ത്രി പറയുന്നുണ്ട്. 

ചര്‍ച്ചകൾ നടക്കുന്ന സാഹചര്യത്തിൽ കാര്‍ഷിക നിയമങ്ങൾ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനാകുമോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. കര്‍ഷകരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തിൽ ഇടപെടില്ല എന്നും കോടതി പറഞ്ഞു. റോഡ് ഉപരോധിച്ച് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിനെതിരെയുള്ള ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. പ്രതിഷേധിക്കാൻ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. റോഡ് ഉപരോധിച്ച് പ്രതിഷേധം തുടര്‍ന്നാൽ ദില്ലിയിലെ ജനങ്ങൾക്ക് വിശന്നുകിടക്കേണ്ടിവരും. 

അക്കാര്യം മാത്രം പരിശോധിക്കാമെന്ന് അറിയിച്ച കോടതി അതുവരെ കാര്‍ഷിക നിയമങ്ങൾ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനാകുമോ എന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചത്.  സര്‍ക്കാരുമായി ആലോചിച്ച് നിലപാട് അറിയിക്കാമെന്ന് അറ്റോര്‍ണി ജനറൽ കെ കെ വേണുഗോപാൽ മറുപടി നൽകി. പ്രക്ഷോഭത്തിനിടെ ഇന്ന് ഒരു കര്‍ഷകൻ കൂടി ഇന്ന് മരിച്ചു. ദില്ലി നിയമസഭയിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കീറിയെറിഞ്ഞു.

Follow Us:
Download App:
  • android
  • ios