കൊലപാതകത്തിന് ശേഷം ജയറാം മുര്‍മു ഭാര്യ സോണിയയുടെ മൃതശരീരം ചാക്കിലാക്കി അഴുക്കുചാലില്‍ തള്ളുകയായിരുന്നു
റാഞ്ചി: ജാര്‍ഖണ്ഡില്‍ 20 കാരന്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മറ്റ് പുരുഷന്മാരോട് ഭാര്യ സംസാരിക്കുന്നത് ഇഷ്ടപ്പെടാത്തതാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം ജയറാം മുര്‍മു ഭാര്യ സോണിയയുടെ മൃതശരീരം ചാക്കിലാക്കി അഴുക്കുചാലില്‍ തള്ളുകയായിരുന്നു.
കാലുകൾ കൂട്ടിക്കെട്ടിയ രീതിയിലായിരുന്നു സോണിയയുടെ മൃതശരീരം എന്ന് പൊലീസ് പറയുന്നു. ജൂലൈ 13 ന് ജയറാമും സോണിയയും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ശേഷം തന്‍റെ രണ്ട് കൂട്ടുകാരോടൊപ്പം പണിനടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിലേക്ക് ജയറാം സോണിയയെ കൊണ്ടുപോയി. നാലുപേരും ഇവിടെവെച്ച് ഭക്ഷണം കഴിച്ചു. സുഹൃത്തുക്കൾ ഉറങ്ങിയതിന് ശേഷം ജയറാം സോണിയയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. കെട്ടിപ്പിടിക്കാന്‍ എന്ന വ്യാജേന അടുത്ത് കഴുത്തറുക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.
