സൗരോർജ അവബോധം ലക്ഷ്യം, ബസുമായി പത്തുവർഷം നീണ്ട എനർജി സ്വാരാജ് യാത്രയിൽ സോളാർ മാൻ
2030 ഇൽ യാത്ര അവസാനിപ്പിക്കുമ്പോൾ 100 ശതമാനം സൗരോർജം ഉപയോഗിക്കുന്നവരായി ഒരു കോടി കുടുംബത്തെ മാറ്റി എടുക്കുകയാണ് ലക്ഷ്യം.
കൊച്ചി: സൗരോർജ ഉപഭോഗത്തെ കുറിച്ചുള്ള അവബോധം ജനങ്ങളിലേക്കെത്തിക്കാൻ പത്ത് വർഷം നീണ്ട യാത്രയിലാണ് മുംബൈ ഐഐടിയിലെ അധ്യാപകൻ ചേതൻ സിംഗ് സോളങ്കി. സൗരോർജത്തിന്റെ സഹായത്താൽ പ്രവർത്തിക്കുന്ന ബസിലാണ് ചേതൻ സിങ് സൊളാൻകിയുടെ യാത്ര.
2020 നവംബറിൽ മധ്യപ്രദേശിൽ നിന്നാണ് ചേതൻ സിങ് എനർജി സ്വാരാജ് യാത്ര ആരംഭിക്കുന്നത്. പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരതം എന്ന ആശയത്തിൽ നിന്നാണ് എനർജി സ്വരജിന്റെയും തുടക്കം. സോളാർ സിസ്റ്റം ഘടിപ്പിച്ച ബസിലാണ് യാത്രയും താമസവും. വാഹനം ഓടാൻ വേണ്ടി മാത്രം ഡീസൽ ഉപയോഗിക്കും. ബസിന്റെ ഉള്ളിലെ കൂളറും ടിവിയും ലൈറ്റുകളും എല്ലാം സോളാറിൽ പ്രവർത്തിക്കും.
സൗരോർജ ഉപയോഗം നൂറു ശതമാനമാക്കി ആഗോളതാപനത്തിന് തടയിടുകയാണ് ലക്ഷ്യം. അതിലേക്ക് രാജ്യത്തെ ഒന്നാകെ കൈപിടിച്ച് നടത്താനാണ് സോളങ്കിയുടെ ശ്രമം. സോളാർ മാന്റെ സ്വാരാജ് യാത്രയിൽ 9000ത്തിൽ അധികം കിലോമീറ്ററുകൾ ഇതിനോടകം പിന്നിട്ടു കഴിഞ്ഞു. 2030 ഇൽ യാത്ര അവസാനിപ്പിക്കുമ്പോൾ 100 ശതമാനം സൗരോർജം ഉപയോഗിക്കുന്നവരായി ഒരു കോടി കുടുംബത്തെ മാറ്റി എടുക്കുകയാണ് ലക്ഷ്യം.