നിലവില്‍ കമ്പനിയില്‍ 9000 ജീവനക്കാരാണ് ഉള്ളത്. 30  ആഭ്യന്തര - അന്താരാഷ്ട്ര  വിമാന സര്‍വീസുകളാണ് കമ്പനി നടത്തുന്നത്. 

ദില്ലി: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കൂട്ടപിരിച്ചു വിടലിനൊരുങ്ങി സ്പൈസ് ജെറ്റ് വിമാനകമ്പനി. വരും ദിവസങ്ങളിലായി 1400 ജീവനക്കാരെ പിരിച്ചുവിടും. കമ്പനിയുടെ 15 ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ചെലവ് ചുരുക്കി നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. നിലവില്‍ കമ്പനിയില്‍ 9000 ജീവനക്കാരാണ് ഉള്ളത്. 30 ആഭ്യന്തര - അന്താരാഷ്ട്ര വിമാന സര്‍വീസുകളാണ് കമ്പനി നടത്തുന്നത്. 

ഇതില്‍ എട്ടെണ്ണം വിദേശ വിമാന കമ്പനികളില്‍ നിന്ന് പാട്ടത്തിന് എടുത്തതാണ്. ജീവനക്കാരെ അടക്കമാണ് വാടകയ്ക്ക് എടുത്തത്. നിലവില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് 60 കോടി രൂപയാണ് ചെലവ് വരുന്നത്. ശമ്പളത്തിന് ഭീമമായ തുക കണ്ടെത്തേണ്ടി വരുന്നത് കൊണ്ടാണ് ജീവനക്കാരെ വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചതെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പിരിച്ചുവിട്ടു കൊണ്ടുള്ള നോട്ടീസ് ജീവനക്കാര്‍ക്ക് ലഭിച്ച് തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.