സൈന്യത്തിന്‍റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും സേവനം ആദ്യ മണിക്കൂറുകളിൽ തന്നെ സംസ്ഥാന സർക്കാർ ആവശ്യപ്പെടേണ്ടതായിരുന്നെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

ബെംഗളൂരു: തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ് കുട്ടി മരിച്ച സംഭവത്തില്‍ തമിഴ്‍നാട് സർക്കാരിനെതിരെ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായെന്നാണ് സ്റ്റാലിന്‍റെ കുറ്റപ്പെടുത്തല്‍. കുട്ടി കൂടുതൽ ആഴത്തിലേക്ക് പോകും മുമ്പേ രക്ഷാപ്രവർത്തനം വേഗത്തിൽ ആക്കിയിരുന്നെങ്കില്‍ കുഞ്ഞിനെ നഷ്ടപ്പെടില്ലായിരുന്നു. സൈന്യത്തിന്‍റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും സേവനം ആദ്യ മണിക്കൂറുകളിൽ തന്നെ സംസ്ഥാന സർക്കാർ ആവശ്യപ്പെടേണ്ടതായിരുന്നെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. 68 അടിയിൽ നിന്ന് പുറത്തെത്തിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ, കുട്ടിയുടെ തിരിച്ചുവരവിന് സാധ്യതയുണ്ടായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ തന്നെ വ്യക്തമാക്കിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

85 അടിയിലധികം താഴ്ചയിൽ അഴുകിയ നിലയിലായിരുന്ന കുട്ടിയുടെ മൃതദേഹം ഇന്നാണ് പുറത്തെടുത്തത്. കുഴൽക്കിണറിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ഇന്നലെ രാത്രി 9.30നാണ് ഡോക്ടർമാർ വിദഗ്ധ പരിശോധന തുടങ്ങിയത്. 85 അടിയിലധികം ആഴത്തിൽ പ്രത്യേക സംവിധാനം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ശരീര ഭാഗങ്ങൾ അഴുകിയ നിലയിലെന്ന് കണ്ടെത്തി. പുലർച്ചെ ഒരു മണിയോടെ രണ്ടര വയസ്സുകാരൻ സുജിത്തിന്‍റെ മരണം സ്ഥരീകരിച്ചു. കുഴൽക്കിണറിന് സമാന്തരമായുള്ള കിണർ നിർമ്മാണം പിന്നാലെ നിർത്തിവയ്ക്കുകയായിരുന്നു. തമിഴ്നാട് ആരാഗ്യ മന്ത്രി വിജയ്ഭാസക്കർ കുട്ടിയുടെ വീട്ടുകാരുമായി കൂടിക്കാഴ്ച നടത്തിയതോടെ ശരീര ഭാഗങ്ങൾ കുഴൽക്കിണറിലൂടെ തന്നെ പുറത്തെടുക്കാൻ തീരുമാനിച്ചു. പുലർച്ചെ നാലരയോടെ മൃതദേഹം പൂർണമായി പുറത്തെത്തിക്കുകയായിരുന്നു.