പൈശാചികവും ആസൂത്രിതവുമായ കാടത്തം എന്നാണ്‌ സംഭവത്തെ മോദി വിശേഷിപ്പിച്ചത്‌.  

ദില്ലി: ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനങ്ങളില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. പൈശാചികവും ആസൂത്രിതവുമായ കാടത്തം എന്നാണ്‌ സംഭവത്തെ മോദി വിശേഷിപ്പിച്ചത്‌. 

'ശ്രീലങ്കയില്‍ നടന്ന ഭീകരസ്‌ഫോടനങ്ങളില്‍ അനുശോചിക്കുന്നു. അത്തരമൊരു കാടത്തത്തിന്‌ നമ്മുടെ മേഖലയില്‍ സ്ഥാനമില്ല. ശ്രീലങ്കയിലെ ജനങ്ങളോട്‌ ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കുമൊപ്പം എന്റെ പ്രാര്‍ഥനകളുണ്ടാവും.' മോദി ട്വീറ്റ്‌ ചെയ്‌തു.

സ്‌ഫോടനങ്ങളില്‍ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദും അനുശോചനം രേഖപ്പെടുത്തി.നിഷ്‌കളങ്കര്‍ക്കു നേരെയുള്ള ഇത്തരം വിവേചനരഹിതമായ ആക്രമണങ്ങള്‍ക്ക്‌ പരിഷ്‌കൃത സമൂഹത്തില്‍ സ്ഥാനമില്ലെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ സൂക്ഷ്‌മമായി വിലയിരുത്തുന്നുണ്ടെന്ന്‌ കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജും വ്യക്തമാക്കി. 

ഈസ്റ്റര്‍ ദിനമായ ഇന്ന്‌ പള്ളികളിലും ഹോട്ടലുകളിലുമായി എട്ടിടങ്ങളിലാണ്‌ ശ്രീലങ്കയില്‍ സ്‌ഫോടനങ്ങളുണ്ടായത്‌. 160-ഓളം പേര്‍ കൊല്ലപ്പെട്ടതായാണ്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.