സിബിഐ ഡയറക്ടറെ തീരുമാനിക്കാൻ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ സംസ്ഥാന ഡിജിപി ലോക്നാഥ് ബഹ്റ ഉൾപ്പടെ 12 പേരുടെ പട്ടികയാണ് ഉണ്ടായിരുന്നത്. 

ദില്ലി: പുതിയ സിബിഐ ഡയറക്ടറായി സുബോധ് കുമാർ ജയ്സ്വാളിനെ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. സിഐഎസ്എഫ് ഡിജിയും മഹാരാഷ്ട്ര മുൻ ഡിജിപിയുമാണ് സുബോധ് കുമാർ ജയ്സ്വാള്‍. റോയില്‍ ഒന്‍പത് വര്‍ഷം സേവനം അനുഷ്ടിച്ചിട്ടുണ്ട്. 

സിബിഐ ഡയറക്ടറെ തീരുമാനിക്കാൻ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ സംസ്ഥാന ഡിജിപി ലോക്നാഥ് ബഹ്റ ഉൾപ്പടെ 12 പേരുടെ പട്ടികയാണ് ഉണ്ടായിരുന്നത്. 

ഇതിൽ നിന്ന് സിഐഎസ്എഫ് മേധാവി സുബോധ് കുമാർ ജയ്സ്വാൾ, സശസ്ത്ര സീമാ ബൽ ഡിജി കെ ആർ ചന്ദ്ര, ആഭ്യന്തരമന്ത്രാലയം സ്പെഷ്യൽ സെക്രട്ടറി വഎസ്കെ കൗമുദി എന്നിവരാണ് അവസാനം തയ്യറാക്കിയ പട്ടികയിൽ ഉള്‍പ്പെട്ടിരുന്നത്. യോഗത്തിൽ ചീഫ് ജസ്റ്റിസ് എൻവി രമണ ചട്ടങ്ങൾ പാലിക്കണം എന്ന നിലപാട് സ്വീകരിച്ചു. 

വിരമിക്കാൻ ആറുമാസത്തിൽ താഴെ ഉള്ളവരെ പരിഗണിക്കേണ്ടതില്ല എന്ന സുപ്രീംകോടതി വിധി ഉണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന് താല്പര്യമുണ്ടായിരുന്ന സിബിഐ മുൻ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന, എൻഐഎ മേധാവി വൈസി മോദി എന്നിവർ ഇതോടെ പുറത്തായി. വിരമിക്കാൻ ഒരു മാസമുള്ള ലോക്നാഥ് ബഹ്റയേയും ഇതേ കാരണത്താൽ ഒഴിവാക്കുകയായിരുന്നു.