ഗ്വൌളിയറില്‍ ചേര്‍ന്ന ആര്‍എസ്എസ് അഖിലഭാരത പ്രതിനിധി സഭയുടെ പ്രതികരണം

ദില്ലി: അയോധ്യ പ്രശ്നം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള സുപ്രീംകോടതി നിര്‍ദേശത്തിനെതിരെ ആര്‍എസ്എസ്. സുപ്രീംകോടതി തീരുമാനം അമ്പരിപ്പിച്ചതായി ഗ്വൌളിയറില്‍ ചേര്‍ന്ന ആര്‍എസ്എസ് അഖിലഭാരത പ്രതിനിധി സഭയുടെ പ്രതികരണം. രാമക്ഷേത്ര നിര്‍മ്മാണം നീട്ടിക്കൊണ്ടു പോകുന്നത് ഹിന്ദുക്കളോട് കാണിക്കുന്ന അനീതിയാണ് എന്നാണ് ആര്‍എസ്എസ് പാസാക്കിയ പ്രമേയം പറയുന്നു.

ഇതിന് ഒപ്പം തന്നെ ഈ പ്രമേയത്തില്‍ ശബരിമല വിധിയും ആര്‍എസ്എസ് പരാമര്‍ശിക്കുന്നുണ്ട്. ശബരിമല വിധിയില്‍ ബെഞ്ചിലെ ഏക വനിത ജഡ്ജിയുടെ അഭിപ്രായം കണക്കിലെടുത്തില്ലെന്നും. രാജ്യത്ത് ഹിന്ദുക്കള്‍ക്ക് വിലയില്ലാതാകുന്ന സ്ഥിതിയാണ് ഉള്ളത് എന്നും ആര്‍എസ്എസ് പ്രമേയം പറയുന്നുണ്ട്. എട്ട് മാസമാണ് അയോധ്യ മദ്ധ്യസ്ഥ ശ്രമത്തിന് സുപ്രീംകോടതി അനുവദിച്ച സമയം ഇതിനാല്‍ തിരഞ്ഞെടുപ്പിന് മുന്‍പ് അയോധ്യകേസില്‍ വിധി വരില്ല എന്നതാണ് ആര്‍എസിഎസിനെ സുപ്രീംകോടതി നിര്‍ദേശത്തിനെ എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.

ഇന്നലെയാണ് അയോധ്യ പ്രശ്ന പരിഹാരത്തിനായി മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മൂന്നംഗ സമിതിയേയും സുപ്രീംകോടതി നിയമിച്ചത്. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്കാണ് സുപ്രീംകോടതി രൂപം നല്‍കിയിരിക്കുന്നത്. ആത്മീയ നേതാവ് ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. 

യുപിയിലെ ഫൈസാബാദില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങണമെന്നും രഹസ്യസ്വഭാവത്തോടെ വേണം ചര്‍ച്ചയെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. നാലാഴ്ചയ്ക്കുള്ളില്‍ മധ്യസ്ഥ സംഘം ആദ്യ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണം. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ എട്ടാഴ്ച്ച സമയം മധ്യസ്ഥ സമിതിക്ക് അനുവദിച്ചു അതുവരെ മധ്യസ്ഥ ചര്‍ച്ചകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി. 

പ്രശ്ന പരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതു പരിഗണിക്കുക എന്ന നിലപാട് സ്വീകരിച്ചാണ് മധ്യസ്ഥചര്‍ച്ചകള്‍ക്ക് സുപ്രീംകോടതി വഴിയൊരുക്കിയിരിക്കിയത്. മധ്യസ്ഥ ചര്‍ച്ചയില്‍ ഉരുതിരിയുന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥ എന്താണോ അത് സുപ്രീംകോടതിക്ക് വിധിക്ക് തുല്യമായിരിക്കും എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

അയോധ്യക്കേസ് കേവലം ഭൂമിതര്‍ക്കകേസല്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതാണ് അപൂര്‍വ്വമായ മധ്യസ്ഥ ചര്‍ച്ച എന്ന വഴി കോടതി തെരഞ്ഞെടുത്തത്. മനസുകളുടെ കൂട്ടിയോജിപ്പിക്കലാണ് ചര്‍ച്ചയിലൂടെ ഉദ്ദേശിക്കുന്നതെന്നും രണ്ട് സമുദായങ്ങള്‍ക്കിടയിലെ പ്രശ്നം പരിഹരിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണ് വേണ്ടതെന്നും സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു. 

വിവിധ കക്ഷികളോട് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ആളുകളെ പേര് നിര്‍ദേശിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ജസ്റ്റിസ് ദീപക് മിശ്ര, കുര്യന്‍ ജോസഫ് തുടങ്ങിയവരുടെയെല്ലാം പേരുകള്‍ കക്ഷികള്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇതിനു പുറത്തു നിന്നുള്ളവരുടെ പേരുകളാണ് ഇപ്പോള്‍ മധ്യസ്ഥ ചര്‍ച്ചക്കായി സുപ്രീംകോടതി പരിഗണിച്ചത്. 

അതേസമയം കേസിലെ കക്ഷികള്‍ ആരെങ്കിലും ഒത്തുതീര്‍പ്പ് അംഗീകരിക്കാത്ത പക്ഷം അയോധ്യക്കേസ് വീണ്ടും സുപ്രീംകോടതിയിലെത്തും. നിര്‍മോഹി അഖാഡ മാത്രമാണ് കേസില്‍ മധ്യസ്ഥ ചര്‍ച്ചയെ അനുകൂലിച്ചത് ഹിന്ദുമഹാസഭയും ഇസ്ലാം സംഘടനകളും മധ്യസ്ഥ ചര്‍ച്ച കൊണ്ട് കാര്യമില്ലെന്ന നിലപാടാണ് കോടതിയെ അറിയിച്ചത്. 

നേരത്തെ വാജ് പേയ് സര്‍ക്കാരിന്‍റെ കാലത്ത് കോടതിക്ക് പുറത്ത് അയോധ്യക്കേസ് മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. കാഞ്ചിമഠാധിപതിയാണ് അന്ന് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥ്യം വഹിച്ചത്. എന്നാല്‍ കക്ഷകളില്‍ ചിലര്‍ കോടതിയെ സമീപിക്കുകയും ചര്‍ച്ചകള്‍ തര്‍ക്കത്തിലേക്ക് വഴി മാറുകയും ചെയ്തതോടെ ആ നീക്കം വാജ്പേയ് സര്‍ക്കാര്‍ ഉപേക്ഷിച്ചു.