മഥുരയിലെ മുസ്ലിം പള്ളി പരിസരത്ത് ശാസ്ത്രീയ പരിശോധനക്ക് ഹർജി; അനുവദിക്കാതെ സുപ്രീം കോടതി
ഹർജിക്കാർക്ക് വേണമെങ്കിൽ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി

ദില്ലി: മഥുരയിലെ മുസ്ലിം പള്ളി പരിസരത്ത് ശാസ്ത്രീയ പരിശോധന നടത്തണമെന്ന ഹർജി സുപ്രീം കോടതി പരിഗണിച്ചില്ല. മഥുര ഷാഹി ഈദ്‌ഗാഹ് പള്ളി പരിസരത്ത് ശാസ്‌ത്രീയ സർവേകൾ നടത്തണമെന്നും അതിനായി ഉത്തരവിടണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ശ്രീകൃഷ്‌ണ ജൻമഭൂമി മുക്തി നിർമാൺ ട്രസ്‌റ്റാണ് ഈ ആവശ്യം ഉന്നയിച്ച് രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിക്കാർക്ക് വേണമെങ്കിൽ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നായിരുന്നു ഹർജി പരഗണിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതി ജസ്‌റ്റിസ് സഞ്‌ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്.
കൃഷ്ണ ജന്മഭൂമിയിലാണ് പള്ളി നിർമ്മിച്ചതെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. ജസ്റ്റിസ് സുധാൻഷു ധുലിയ കൂടെ അംഗമായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ശാസ്ത്രീയ സർവേ നടത്താൻ കീഴ്ക്കോടതിക്ക് നിർദ്ദേശം നൽകണമെന്ന ജൂലൈയിൽ അലഹബാദ് ഹൈക്കോടതി തള്ളിയ റിട്ട് ഹർജിയാണ് കഴിഞ്ഞ മാസം ട്രസ്റ്റ് ഭാരവാഹികൾ സുപ്രീം കോടതിയിൽ സമർപ്പിച്ചത്. ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയയാണ് ഹാജരായത്. തങ്ങളുടെ ഹർജിക്കെതിരെ സിവിൽ കോടതി ജഡ്ജി എതിർകക്ഷികളുടെ തടസ ഹർജിയാണ് ആദ്യം പരിഗണിച്ചതെന്ന് ട്രസ്റ്റ് ഇന്ന് വാദിച്ചു. എന്നാൽ കേസ് പരിഗണനക്കെടുക്കാൻ സുപ്രീം കോടതി തയ്യാറായില്ല.
Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്