2001 നവംബർ 25ന് റോഡപകടത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന് ലഭിക്കേണ്ട ഇൻഷുറൻസ് തുക 8.4 ലക്ഷം രൂപയിൽ നിന്ന് 62.78 ലക്ഷം രൂപയായി കോടതി ഉയർത്തി.
ദില്ലി: വീട്ടമ്മമാർ രാഷ്ട്ര നിർമാതാക്കളും രാജ്യത്തിന്‍റെ സമഗ്ര പുരോഗതിയുടെ അടിസ്ഥാന ശിലകളുമാണെന്ന് സുപ്രീം കോടതി. മോട്ടോർ വാഹന അപകട ഇൻഷുറൻസ് ക്ലെയിം കണക്കാക്കുന്നതിനായി വീട്ടമ്മമാരുടെ പ്രതിമാസ സാങ്കൽപ്പിക വരുമാനം (notional monthly income) 30,000 രൂപയായി കണക്കാക്കി നടത്തിയ പ്രസക്തമായ ഉത്തരവിലാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ കെ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. 2001 നവംബർ 25ന് റോഡപകടത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന് ലഭിക്കേണ്ട ഇൻഷുറൻസ് തുക 8.4 ലക്ഷം രൂപയിൽ നിന്ന് 62.78 ലക്ഷം രൂപയായി കോടതി ഉയർത്തി.
കേസിന്റെ പശ്ചാത്തലം
2023 ഡിസംബറിൽ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന് 2,42,000 രൂപ നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ 2024 ഡിസംബറിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഇത് 7.5 ശതമാനം പലിശയോടെ 8.43 ലക്ഷം രൂപയായി ഉയർത്തി. തുടർന്ന് സ്ത്രീയുടെ കുടുംബം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
കോടതിയുടെ നിരീക്ഷണങ്ങൾ
കുടുംബത്തിന്റെ നിലനിൽപ്പ് തന്നെ വീട്ടമ്മമാരെ ആശ്രയിച്ചാണ്. ഒരു വീട്ടമ്മ ഭർത്താവിനും കുട്ടികൾക്കുമായി ചെയ്യുന്ന ശാരീരികവും മാനസികവുമായ അധ്വാനം വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ആണെങ്കിലും അതിന്റെ സ്വാധീനം വളരെ വലുതാണ്. വീട്ടിലെ സമ്പാദിക്കുന്ന അംഗങ്ങൾ യഥാർത്ഥത്തിൽ വീട്ടമ്മമാരെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഈ യാഥാർത്ഥ്യത്തിന് അർഹമായ അംഗീകാരം ലഭിക്കുന്നില്ല എന്നത് നിർഭാഗ്യകരമാണ്. ഒരു വീട്ടമ്മയുടെ വിയോഗം ഭർത്താവിനും കുട്ടികൾക്കും മാത്രമല്ല, അവരുടെ സ്വന്തം മാതാപിതാക്കൾക്കും ഭർത്താവിന്റെ മാതാപിതാക്കൾക്കും ഉണ്ടാക്കുന്ന നഷ്ടം അതീവ ഗുരുതരമാണ്. ഈ നഷ്ടങ്ങളെ കേവലം കണക്കുകൾ കൊണ്ട് അളക്കാൻ കഴിയില്ല.
വീട്ടമ്മമാർ ചെയ്യുന്ന പാചകം, വൃത്തിയാക്കൽ, പരിചരണം തുടങ്ങിയ ജോലികൾ രാജ്യത്തിന്റെ ജിഡിപിയിൽ കണക്കാക്കപ്പെടുന്നില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകൾ പ്രതിദിനം മണിക്കൂറുകൾ പ്രതിഫലമില്ലാത്ത ഗാർഹിക ജോലികൾക്കായി മാറ്റിവെക്കുന്നു. ഇന്ത്യയുടെ ജിഡിപിയുടെ 15 മുതൽ 17 ശതമാനം വരെ സംഭാവന ചെയ്യുന്നത് സ്ത്രീകളുടെ ഈ സൗജന്യ സേവനങ്ങളാണ്. സാമൂഹികമായ അസമത്വം കാരണമാണ് രാജ്യത്ത് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 31.7 ശതമാനം എന്ന കുറഞ്ഞ നിരക്കിൽ തുടരുന്നതെന്നും കോടതി നിരീക്ഷിച്ചു. മനുഷ്യ വിഭവശേഷി രൂപപ്പെടുത്തുന്നതിൽ അമ്മമാരുടെ പങ്ക് വലുതാണ്. പുറംലോകത്തെ സമ്മർദ്ദങ്ങളിൽ നിന്ന് കുടുംബത്തിന് അവർ നൽകുന്ന സംരക്ഷണം വിലമതിക്കാനാവാത്തതാണ്. 'ഹൗസ് വൈഫ്' എന്ന പദത്തിൽ നിന്ന് ബഹുമുഖ പ്രതിഭയായ 'ഹോം മേക്കർ' എന്ന പദവിയിലേക്ക് സ്ത്രീകൾ ഉയർന്നത് ഈ ചിന്താഗതിയുടെ മാറ്റം കൊണ്ടാണെന്നും കോടതി നിരീക്ഷിച്ചു.
