നൂപൂർ ശർമയ്ക്ക് എതിരായ കോടതി പരാമർശം, വിദ്വേഷ അന്തരീക്ഷം സൃഷ്ടിക്കാൻ കാരണക്കാർ രാജ്യം ഭരിക്കുന്നവരെന്ന് രാഹുൽ
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ബിജെപിയും ആർഎസ്എസുമാണ് രാജ്യത്ത് വെറുപ്പ് വിതച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്ന് രാഹുൽഗാന്ധി
വയനാട്: നബി വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്ക് എതിരായ സുപ്രീംകോടതി വിമർശനം സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ സുപ്രീംകോടതി പറഞ്ഞത് സത്യമാണ്. എന്നാൽ വെറുപ്പ് നിറഞ്ഞ പ്രസ്താവന നടത്തിയ വക്താവ് മാത്രമല്ല രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കുന്നത്. വിദ്വേഷ അന്തരീക്ഷം സൃഷ്ടിക്കാൻ കാരണക്കാർ രാജ്യം ഭരിക്കുന്നവരാണ്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ബിജെപിയും ആർഎസ്എസുമാണ് രാജ്യത്ത് വെറുപ്പ് വിതച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും രാഹുൽഗാന്ധി പറഞ്ഞു.
രൂക്ഷ വിമർശനം ഉന്നയിച്ച് സുപ്രീംകോടതി
നബി വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്കെതിരെ (Nupur Sharma) സുപ്രീംകോടതി ആഞ്ഞടിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പരാമർശം. നൂപുര്‍ ശര്‍മ രാജ്യത്തോട് മാപ്പ് പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയെന്നും രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍ ശര്‍മയാണെന്നും കോടതി കുറ്റപ്പെടുത്തി. അന്വേഷണത്തില്‍ പൊലീസിനെ വിമര്‍ശിച്ച കോടതി നുപുര്‍ ശര്‍മയ്ക്ക് ചുവന്ന പരവതാനി കിട്ടിക്കാണുമെന്നും പരിഹസിച്ചു.
നബി വിരുദ്ധ പരാമര്‍ശത്തില്‍ പല സംസ്ഥാനങ്ങളിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന പശ്ചാത്തലത്തിലാണ് നൂപുര്‍ ശര്‍മ സുപ്രീംകോടതിയിലെത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ദില്ലിയിലേക്ക് മാറ്റണമെന്നും ജീവന് ഭീഷണിയുള്ളതിനാല്‍ യാത്ര ചെയ്യാനാവില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിരൂക്ഷമായ വിമര്‍ശനത്തോടെയാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നൂപുര്‍ ശര്‍മയുടെ ഹര്‍ജി പരിഗണിച്ചത്. കോടതിയുടെ പരിഗണനയിലുള്ള ഗ്യാന്‍വാപി കേസില്‍ എന്തുകൊണ്ട് ടെലിവിഷന്‍ ചര്‍ച്ചക്ക് പോയെന്ന് സുപ്രീംകോടതി ചോദിച്ചു. പാര്‍ട്ടി വക്താവെന്നാന്‍ എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സല്ല. ഉത്തരവാദിത്തം മറന്ന് പ്രകോപനമുണ്ടാക്കാനാണ് നൂപുര്‍ ശര്‍മ ശ്രമിച്ചതെന്നാണ് കോടതിയുടെ കുറ്റപ്പെടുത്തല്‍. പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചുവെന്ന് നുപുര്‍ ശര്‍മയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, മാപ്പ് പറയാൻ വൈകിപ്പോയെന്നും ടെലിവിഷനിലൂടെ രാജ്യത്തോട് മാപ്പ് പറയണമായിരുന്നുവെന്നും കോടതി പറഞ്ഞു.
'ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നൂപുർ ശർമ്മ,രാജ്യത്തോട് മാപ്പ് പറയണം'; ആഞ്ഞടിച്ച് സുപ്രീംകോടതി
ഉദയ‍്‍പൂരിലുണ്ടായതടക്കം പിന്നീട് നടന്ന അനിഷ്ട സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നൂപുര്‍ ശർമയാണെന്നും കോടതി നിരീക്ഷിച്ചു. മെയ് 28ന് ആദ്യ എഫ്ഐആര്‍ ഇട്ട കേസില്‍ എന്തുകൊണ്ട് ഇതുവരെ അറസ്റ്റ് നടന്നില്ലെന്ന് ചോദിച്ച കോടതി നുപുര്‍ ശര്‍മയുടെ സ്വാധീനമാണ് അത് വ്യക്തമാക്കുന്നതെന്നും ചൂണ്ടിക്കാട്ടി. അര്‍ണബ് ഗോസ്വാമി കേസുയര്‍ത്തി നൂപുറിനെതിരായ കേസുകള്‍ ഒന്നിച്ച് പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും മാധ്യമപ്രവര്‍ത്തകനായ അര്‍ണബിന് നല്‍കിയ പരിഗണന നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിയെ സമീപിക്കാനും ജസ്റ്റിസ് സൂര്യകാന്ത് നിര്‍ദ്ദേശിച്ചു. കോടതിയുടെ ഈ വിമർശനത്തോടെ നൂപുര്‍ ശര്‍മ ഹര്‍ജി പിന്‍വലിച്ചു.