പ്രഗ്യ സിംഗിന്റെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ ഉറുദുവിൽ എഴുതിയ കത്ത്; ഒപ്പം തിരിച്ചറിയാനാകാത്ത 'പൊടി'യും
പ്രഗ്യ സിംഗ് ഠാക്കൂർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്ത മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുടെ ചിത്രം ഉൾപ്പെടുത്തിയുള്ളതാണ് കത്ത്. ചിത്രങ്ങളുടെ മുകളിൽ കുറുകെ വരഞ്ഞിട്ടുണ്ട്.
ഭോപ്പാൽ: ബിജെപി നേതാവും ഭോപ്പാൽ എംപിയുമായ പ്രഗ്യ സിംഗ് ഠാക്കൂറിന്റെ വീട്ടിൽനിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ കത്ത് കണ്ടെത്തി. ഉറുദുവിൽ എഴുതിയ കത്തിനൊപ്പം തിരിച്ചറിയാനാകാത്ത 'പൊടി'യും ഉണ്ടായിരുന്നു. പ്രഗ്യ സിംഗിന്റെ വീട്ടിലുള്ള ജോലിക്കാരാണ് കത്ത് ആദ്യം കാണുന്നത്.
ജോലിക്കാർ വിവരമറിയിച്ചതിനെ തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ഫൊറൻസിക് വിദഗ്ധർക്കുമൊപ്പം ഭോപ്പാൽ പൊലീസ് പ്രഗ്യ സിംഗിന്റെ വീട്ടിലേക്ക് എത്തി. വീടും പരിസരവും പരിശോധിച്ച ശേഷം കത്തും പൊടിയും പൊലീസ് ഫൊറൻസിക് സംഘത്തിന് കൈമാറി.
പ്രഗ്യ സിംഗ് ഠാക്കൂർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്ത മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുടെ ചിത്രം ഉൾപ്പെടുത്തിയുള്ളതാണ് കത്ത്. ചിത്രങ്ങളുടെ മുകളിൽ കുറുകെ വരഞ്ഞിട്ടുണ്ട്. 'ചിലപ്പോൾ തീവ്രവാദിക്കളായിരിക്കാം ഈ കത്തയച്ചിരിക്കുന്നത്. എന്നാൽ, താൻ ഇത്തരം ഭീഷണിയിൽ ഭയപ്പെടാൻ പോകുന്നില്ലെന്ന്' പ്രഗ്യ സിംഗ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഭോപ്പാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.