ഭവാനിപൂരിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരി, തന്റെ വിജയത്തിന് പിന്നിൽ സിപിഎം വോട്ടർമാരാണെന്ന് അവകാശപ്പെട്ടു. ഇത് ഹിന്ദുത്വയുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊൽക്കത്ത: ഭവാനിപൂരിൽ തന്നെ വിജയിപ്പിച്ചത് സിപിഎം വോട്ടർമാരെന്ന് മമത ബാനർജിയെ പരാജയപ്പെടുത്തിയ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരി. ഇത് ഹിന്ദുത്വയുടെ വിജയമാണ്. സിപിഎം അണികളുടെ വോട്ടുകളും തനിക്ക് കിട്ടി. സിപിഎമ്മിന് 13000 വോട്ട് ഭവാനിപൂരിലുണ്ടെന്നും അതാണ് നിർണായകമായതെന്നും സുവേന്ദു അധികാരി പ്രതികരിച്ചു. സിപിഎം വോട്ടർമാരോട് താൻ നന്ദി പറയുന്നു. മമത ബാനർജിക്കിത് രാഷ്ട്രീയത്തിൽ നിന്നുമുള്ള വിരമിക്കലാകുമെന്നും സുവേന്ദു അധികാരി പറഞ്ഞു.
ആകെ വോട്ടെടുപ്പ് നടന്ന 293 സീറ്റുകളിൽ 208 സീറ്റുകളിൽ ബിജെപി മുന്നേറുന്ന വേളയിൽ, മമതയുടെ വ്യക്തിപരമായ പരാജയം തൃണമൂൽ കോൺഗ്രസിന് ഇരട്ടി പ്രഹരമായി. മമത ബാനർജി താമസിക്കുന്ന കാളിഘട്ട് ഉൾപ്പെടുന്ന ഭവാനിപൂർ അവർ തന്റെ രാഷ്ട്രീയ ജീവിതം പടുത്തുയർത്തിയ മണ്ണാണ്. ഈ തെരഞ്ഞെടുപ്പിൽ ഭവാനിപൂരിലും നന്ദിഗ്രാമിലും വിജയം ഉറപ്പിച്ചതോടെ സുവേന്ദു അധികാരി തന്റെ രാഷ്ട്രീയ കരുത്ത് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ഭവാനിപൂരിൽ ഉദ്വേഗജനകമായ നിമിഷങ്ങളായിരുന്നു. പോസ്റ്റൽ ബാലറ്റുകൾ എണ്ണിയപ്പോൾ സുവേന്ദുവിനായിരുന്നു മുൻതൂക്കം. എന്നാൽ ഏഴാം റൗണ്ട് എത്തിയപ്പോഴേക്കും മമത ശക്തമായി തിരിച്ചുവരികയും 19,000 വോട്ടുകളുടെ ഭൂരിപക്ഷം നേടുകയും ചെയ്തു. എന്നാൽ വൈകുന്നേരം 6:30 ഓടെ ഈ ലീഡ് 2,900 ആയി കുറഞ്ഞു. രാത്രി ഒൻപത് മണിക്ക് 18 റൗണ്ടുകൾ പൂർത്തിയായപ്പോൾ സുവേന്ദു 11,000 വോട്ടുകൾക്ക് മുന്നിലെത്തി. അഞ്ച് വർഷം മുമ്പ് നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി, 2026-ൽ ആ ചരിത്രം ഭവാനിപൂരിലും ആവർത്തിച്ചിരിക്കുകയാണ്.



