രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണ് കർണാടക സർക്കാർ വയനാട് ടൗൺഷിപ്പിനായി 20 കോടി നൽകിയതെന്നും അതിനാൽ കോൺഗ്രസിനും പദ്ധതിയിൽ പങ്കാളിത്തമുണ്ടെന്നും ടി. സിദ്ദിഖ് എംഎൽഎ.
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി സർക്കാർ കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ കോൺഗ്രസിനും പങ്കുണ്ടെന്ന് എംഎൽഎ ടി. സിദ്ദിഖ്. രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ പറഞ്ഞിട്ടാണ് കർണാടക സർക്കാർ 20 കോടി രൂപ നൽകിയത്. രമേശ് ചെന്നിത്തലയുൾപ്പെടെ ഞാനുൾപ്പെടെ മുഴുവൻ പാർലമെന്ററി പാർട്ടി അംഗങ്ങളും ഒരുമാസത്തെ ശമ്പളം ഇതിലേക്കായി സർക്കാറിന് നൽകി. എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന ടൗൺഷിപ്പ് സർക്കാറിന്റെയും പാർട്ടിയുടെയും എന്ന വിവക്ഷ വേണ്ട. സർക്കാർ എല്ലാവരുടേതുമാണ്. അതിൽ ഞങ്ങൾ എല്ലാവരുടെയും പങ്കാളിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില ആളുകൾ അവിടെ വന്ന് വീഡിയോ ഇടുന്നത് കണ്ടാൽ അവരുടെ പാർട്ടിയുടെ സംവിധാനം പോലെ തോന്നുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടേതല്ല അത്, കേരളത്തിലെ സർക്കാറിന്റേതാണ്, പൊതുസംവിധാനത്തിന്റേതാണ്. കോൺഗ്രസ് പാർട്ടി ഡിലേ വന്നിട്ടുണ്ട്. കാരണം സ്ഥലവുമായി ബന്ധപ്പെട്ടതാണ്. ഇപ്പോൾ സ്ഥലം ഐഡന്റിഫൈ ചെയ്ത് കഴിഞ്ഞു. ആ സ്ഥലത്ത് നിർമാണ പ്രവർത്തനമുൾപ്പെടെ രൂപരേഖ അവസാനഘട്ടത്തിലാണ്. അടുത്ത ദിവസങ്ങളിൽ മുഴുവൻ വിവരങ്ങളും നിങ്ങളുടെ മുന്നിലെത്തും. 100 വീടുകളാണ് നിർമിക്കുക. യൂത്ത് കോൺഗ്രസിന്റെ കാര്യം അവരാണ് പറയേണ്ടതാണ്. രാഹുൽ ഗാന്ധി പറഞ്ഞ 100 വീടിനെ സംബന്ധിച്ച് പാർട്ടി തീരുമാനിച്ച് പറയും. അക്കാര്യം കെപിസിസി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
