തമിഴ്നാട്ടിൽ കൃത്യസമയം പാലിക്കാത്ത ഉദ്യോഗസ്ഥർക്ക് പണിയായി മുഖ്യമന്ത്രി വിജയ്‍യുടെ കൃത്യനിഷ്ഠത. സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ ഹാജർ നിയമങ്ങൾ വിവിധ വകുപ്പുകൾ ക‍ർശനമാക്കി. 10 മണിക്ക് ശേഷം ഓഫീസിൽ എത്തുന്നവരുടെ ഹാജർ നഷ്ടമാകും. 

ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ്‍ സെക്രട്ടറിയേറ്റിലെ ഓഫീസിൽ കൃത്യസമയത്ത് എത്തിത്തുടങ്ങിയതോടെ ജീവനക്കാരുടെ ഹാജ‍ർ നിയമങ്ങൾ ക‍ർശനമാക്കി വിവിധ വകുപ്പുകൾ. മുഖ്യമന്ത്രിയുടെ കൃത്യനിഷ്ഠതയെ തുടർന്ന് ജീവനക്കാർ ഓഫീസ് സമയം പാലിക്കണമെന്ന് വകുപ്പുകൾ പുതിയ നിർദേശം പുറപ്പെടുവിച്ചു. ഇത്തരത്തിൽ നിർദേശം പുറപ്പെടുവിച്ച വകുപ്പുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് അടക്കം ഉൾപ്പെടുന്നുണ്ട് എന്നാണ് തമിഴ് മാധ്യമത്തിൻ്റെ റിപ്പോ‍ർട്ട്.

Add Asianetnews as a Preferred SourcegooglePreferred

തിങ്കൾ മുതൽ വെള്ളി വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ മുഖ്യമന്ത്രി വിജയ് രാവിലെ 9:45നും 10നുമകം സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തും. ഔദ്യോഗിക ജോലികൾ പൂർത്തിയാക്കി 4:30നും അഞ്ചിനുമിടയിൽ മുഖ്യമന്ത്രി ഓഫീസ് വിടാറാണ് പതിവ്. ഓഫീസിൽ കൃത്യസമയത്ത് ജോലിക്ക് എത്താത്ത ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രിയുടെ കൃത്യനിഷ്ഠതയെ തുടർന്ന് പതിവ് ശീലം മാറ്റേണ്ടിവന്നിരിക്കുന്നത്.

അഡീഷണൽ ചീഫ് സെക്രട്ടറി പി ബി ശ്രാവണകുമാർ പുറപ്പെടുവിച്ച ഉത്തരവിൽ, ഉദ്യോഗസ്ഥർ രാവിലെ 9:50നകവും ഓഫീസ് അസിസ്റ്റൻഡുമാർ 9:30നും റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശിക്കുന്നതായി തമിഴ് മാധ്യമമായ ഡിടി നെക്സ്റ്റ് റിപ്പോർട്ട് ചെയ്തു. 10 മണിക്ക് മുൻപ് അണ്ടർ സെക്രട്ടറിമാർ ഹാജർ രജിസ്റ്ററുകൾ അടച്ചു തുടർനടപടികൾ നടത്തണമെന്നും ഉത്തരവിൽ നിർദേശിച്ചു. ഉത്തരവ് പാലിക്കാതെ വീഴ്ചവരുത്തുന്ന ജീവനക്കാർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജീവനക്കാരുടെ കൃത്യനിഷ്ഠത ഉറപ്പുവരുത്താനായി മറ്റ് വകുപ്പുകളും സമാന നിർദേശം ഉൾക്കൊള്ളിച്ചുള്ള സർക്കുലർ പുറപ്പെടുവിച്ചതായാണ് റിപ്പോർട്ട്.

വിജയ്‍യുടെ വകുപ്പുകൾ

മെയ് 10നാണ് മുഖ്യമന്ത്രി വിജയ് അടക്കം 10 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ആഭ്യന്തരം, പൊതുഭരണം, വനിതാ, യുവജന ക്ഷേമം എന്നീ വകുപ്പുകളാണ് മുഖ്യമന്ത്രി വിജയ് കൈകാര്യം ചെയ്യുന്നത്. സഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാരിന് 144 എംഎൽഎമാരുടെ വോട്ട് ലഭിച്ചിരുന്നു. കോൺ​ഗ്രസ്, സിപിഎം, സിപിഐ, മുസ്ലീം ലീ​ഗ്, വിസികെ എന്നീ പാ‍ർട്ടികൾക്ക് പുറമേ, അണ്ണാ ഡിഎംകെയിൽനിന്ന് 24 വിമത എംഎൽഎമാരും വിജയ്‍യ്ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. തമിഴ്നാട്ടിലെ പ്രബല കക്ഷികളായിരുന്ന ഡിഎംകെയെയും അണ്ണാ ഡിഎംകെയെയും ഞെട്ടിച്ച് 234ൽ 108 സീറ്റുകൾ പിടിച്ചാണ് വിജയ്‍യുടെ ടിവികെ വൻ മുന്നേറ്റം നടത്തിയത്.