പെൺകുട്ടിയുടെ അച്ഛൻ ജയകുമാറുമായി പ്രതികൾക്ക് ഉണ്ടായിരുന്ന പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വിശദീകരിക്കുന്നു. 

ചെന്നൈ: വില്ലുപുരത്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ ധനഹായം പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം രൂപയാണ് ധനസഹായം. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ എഐഎഡിഎംകെയുടെ രണ്ട് പ്രാദേശിക നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പ്രാദേശിക എഐഡിഎംകെ നേതാക്കളും കൊലപാതക കേസിലെ പ്രതികളുമായ മുരുകൻ, കാളിയ പെരുമാൾ എന്നിവരെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പെൺകുട്ടിയുടെ അച്ഛൻ ജയകുമാറുമായി പ്രതികൾക്ക് ഉണ്ടായിരുന്ന പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വിശദീകരിക്കുന്നു. കുട്ടിയുടെ പിതാവ് കടയിൽ നിന്ന് സാധനങ്ങൾ നൽകാത്തതിന്‍റെ പകയിലാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് ബന്ധുക്കളും ആരോപിച്ചു. 

കഴിഞ്ഞ ദിവസമാണ് തമിഴ്‍നാടിനെയാകെ ഉലച്ചു കളഞ്ഞ സംഭവം. ഉച്ചയ്ക്കു വീടിനോടു ചേർന്നുള്ള കടയ്ക്കു മുന്നിലിരിക്കുകയായിരുന്നു പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ജയശ്രീ. ഈ സമയത്ത് കടയിലെത്തിയ മുരുകൻ, കാളിയപെരുമാൾ എന്നിവർ സാധനങ്ങൾ ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവുമായി വഴക്കായി. 

പിന്നാലെ പെൺകുട്ടിയുടെ കൈകൾ പിറകിലോട്ടു കെട്ടി വായിൽ തുണി തിരുകിയതിനു ശേഷം മണ്ണണ്ണയൊഴിച്ചു തീകൊളുത്തി. കരച്ചിൽ കേട്ട് എത്തിയ പ്രദേശവാസികൾ വില്ലുപുരം സർക്കാർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിക്ക് 70 ശതമാനം പൊള്ളലേറ്റിരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്. 

മുരുകനേയും പെരുമാളിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ജയകുമാറിൻറെ സഹോദരനെ മർദിച്ച കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരാണ് ഇരുവരും. പ്രതികളെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ഡിഎംകെ ആരോപിച്ചു. ജനകീയ പ്രതിഷേധം ശക്തമായതോടെ സംഭവം അണ്ണാഡിഎംകെയ്ക്ക് വലിയ തിരിച്ചടിയാവുകയാണ്.