തമിഴ്നാട്ടിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ കോൺഗ്രസ് മന്ത്രി പി വിശ്വനാഥൻ വിവാദത്തിൽ. മന്ത്രിക്കെതിരെ പോക്സോ കേസ് എടുക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടപ്പോൾ, മനുഷ്യത്വപരമായ പ്രഥമ ശുശ്രൂഷയാണ് നൽകിയതെന്ന് മന്ത്രി വിശദീകരിച്ചു.

ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ കോൺഗ്രസ് മന്ത്രി വിവാദത്തിൽ. മത്സരത്തിനു ശേഷം കുട്ടികൾ വിശ്രമിക്കുമ്പോൾ ആണ് മന്ത്രി കാൽ തടവിയത്. രാഹുൽ ഗാന്ധി, വിജയ് എന്നിവരുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് മാരത്തണ്‍ നടത്തിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി പി വിശ്വനാഥനെതിരെ പോക്സോ കേസ് എടുക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐജിക്ക് പരാതി നൽകി. മന്ത്രി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേസമയം മനുഷ്യത്വപരമായി ചെയ്തതാണെന്നാണ് മന്ത്രി പി വിശ്വനാഥന്‍റെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'ഗുഡ് ടച്ച് - ബാഡ് ടച്ച്' പാഠങ്ങൾ ഇനി മന്ത്രിമാരെയും പഠിപ്പിക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ എസ് എസ് ശിവശങ്കർ പരിഹസിച്ചു. മന്ത്രിക്കെതിരെ ഡിഎംകെയുടെ ലീഗൽ വിങ് അഭിഭാഷകയായ ശരണ്യ നടരാജൻ ഡിജിപിക്ക് ഔദ്യോഗികമായി പരാതി നൽകി. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന 'തുലിർ' സംഘടനയുടെ സ്ഥാപക വിദ്യാ റെഡ്ഡി അഭിപ്രായപ്പെട്ടു. സംഭവത്തെ ഔദ്യോഗികമായി അപലപിക്കാൻ സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. ക്യാമറകൾക്ക് മുന്നിൽ വെച്ച് ഇത്രയും പേർ നോക്കിനിൽക്കെ നടന്ന ഈ സംഭവത്തിൽ ആരും തന്നെ പ്രതികരിക്കാതിരുന്നതിൽ അത്ഭുതം തോന്നുന്നുവെന്നും വിദ്യാ റെഡ്ഡി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ചുറ്റുമുള്ളവരുടെ പെട്ടെന്നുള്ള ഇടപെടലുകൾ അതിക്രമങ്ങൾ തടയുന്നതിൽ നിർണായകമാണെന്ന് അവർ ഓർമ്മിപ്പിച്ചു.

അതേസമയം ഡിഎംകെയുടെ ഐടി വിഭാഗം തനിക്കെതിരെ കള്ളപ്രചാരണങ്ങൾ തുടർന്നാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മന്ത്രി വിശ്വനാഥൻ മുന്നറിയിപ്പ് നൽകി. തന്റെ മാനുഷികമായ ഇടപെടലിനെ തെറ്റായ രീതിയിൽ ചിത്രീകരിക്കുകയാണ് ഡിഎംകെ. മാരത്തണിനിടെ അമിത ചൂടു കാരണം ചില കുട്ടികൾ കുഴഞ്ഞു വീണപ്പോൾ, അവർക്ക് പ്രഥമ ശുശ്രൂഷ നൽകാനാണ് താൻ ശ്രമിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം.