ഗുജറാത്ത് ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി ഏഴ് ദിവസത്തേക്ക് സ്റ്റേ നൽകി. അറസ്റ്റിൽ നിന്നും തീസ്തക്ക് ഒരാഴ്ചത്തേക്ക് സംരക്ഷണം ലഭിക്കും. അപ്പീൽ സമർപ്പിക്കാനും അവസരം ലഭിക്കും. 

ദില്ലി : ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന കേസിലെ സ്ഥിര ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച മനുഷ്യാവകാശ പ്രവർത്തക തീസ്ത സെതൽവാദിന് താൽക്കാലിക ആശ്വാസം. ഗുജറാത്ത് ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി ഏഴ് ദിവസത്തേക്ക് സ്റ്റേ നൽകി. അറസ്റ്റിൽ നിന്നും തീസ്തക്ക് ഒരാഴ്ചത്തേക്ക് സംരക്ഷണം ലഭിക്കും. ഇതോടെ അപ്പീൽ സമർപ്പിക്കാൻ തീസ്തയ്ക്ക് അവസരം ലഭിക്കും. പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തീസ്തയുടെ ഹർജിയിൽ വാദം കേട്ടത്. സ്റ്റേ ഉത്തരവിൽ ഗുജറാത്ത്‌ ഹൈക്കോടതിയെ സുപ്രീംകോടതി വിമർശിച്ചു. ഹൈക്കോടതി നടപടി അത്ഭുതപ്പെ ടുത്തുന്നുവെന്നും ഹൈക്കോടതി അപ്പീൽ നൽകുന്നതിന് വേണ്ടി സ്റ്റേ കൊടുക്കേണ്ടാതിയിരുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. 

തീസ്ത സെതൽവാദിന്‍റെ സ്ഥിര ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി ഇന്ന് തള്ളുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഉത്തരവ് നടപ്പാക്കുന്നത് 30 ദിവസത്തെക്ക് നീട്ടണമെന്ന അപേക്ഷയും കോടതി അംഗീകരിച്ചില്ല. ഉടൻ പൊലീസിന് മുന്നിൽ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്. 

കഴിഞ്ഞ വർഷം ജൂൺ 25 നാണ് തീസ്തയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് സെപ്തംബറിൽ സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. സ്ഥിര ജാമ്യത്തിനുള്ള അപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകളുണ്ടാക്കി ആരോപണങ്ങളുന്നയിച്ചുവെന്നാണ് തീസ്തക്കെതിരായ കേസ്. 

YouTube video player