മുടി നീട്ടി വളർത്തി ചുവപ്പ് കുറിയുമണിഞ്ഞ് മഞ്ഞ നിറത്തിലുള്ള വസ്ത്രവുമണിഞ്ഞാണ് തേജ് പ്രതാവ് ദീപാവലി ആഘോഷിക്കാനെത്തിയത്.

പട്ന: കുറച്ചുകാലമായി മുഖ്യധാരയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്ന ബീഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്‍റെ ഇളയ മകനും ആർജെഡി നേതാവുമായ തേജ് പ്രതാപ് യാദവ് വീണ്ടും വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ്. ഇത്തവണ വിവാദമോ പ്രതിഷേധമോ അല്ല തേജ് പ്രതാവിനെ ശ്രദ്ധേയനാക്കുന്നത്. അദ്ദേഹത്തിന്റെ വ്യത്യസ്ത ലുക്കാണ്!

Add Asianetnews as a Preferred SourcegooglePreferred

മുടി നീട്ടി വളർത്തി ചുവപ്പ് കുറിയുമണിഞ്ഞ് മഞ്ഞ നിറത്തിലുള്ള വസ്ത്രവുമണിഞ്ഞാണ് തേജ് പ്രതാവ് ദീപാവലി ആഘോഷിക്കാനെത്തിയത്. ശനിയാഴ്ച ഉത്തർപ്രദേശിലെ മധുരയിൽ വച്ചാണ് തേജ് പ്രതാപ്‌ ദീപാവലി ആഘോഷിച്ചത്. ​ഗോവർധൻ പൂജയിൽ പങ്കെടുത്തും യമുന നദിയിൽ മുങ്ങിക്കുളിച്ചും ദീപാവലിയോടനുബന്ധിച്ചുള്ള പൂജകളിൽ പങ്കെടുത്തുമാണ് തേജ് മധുരയിൽ നിന്ന് മടങ്ങിയത്.

ഇതിനിടെ, യമുനയിലെ മലിനീകരണത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെയും ലക്ഷ്യം വച്ചായിരുന്നു തേജ് പ്രതാപിന്റെ പരാമർശം. യമുനയുടെ ഇപ്പോഴത്തെ അവസ്ഥയിൽ അതിയായ സങ്കടമുണ്ട്. യമുന മലീനസമായിരിക്കുകയാണ്. യമുനയിലെ ജലം കുടിച്ചതിനെ തുടർന്ന് ശാരീരി അസ്വസ്ഥതയുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ സന്ദർശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

ദില്ലിയിൽ നിന്നുവരെയുള്ള മാലിന്യം നിറഞ്ഞ വെള്ളമാണ് യുപിയിലെ ജനങ്ങൾ കുടിക്കുന്നത്. യമുന നദി ശുചീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ഉടൻ ആരംഭിച്ചില്ലെങ്കിൽ പ്രതിഷേധവുമായി രം​ഗത്തിറങ്ങുമെന്നും തേജ് പ്രതാപ് യാദവ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.