തടവുകാരുടെ പുനരധിവാസം: റേഡിയോ സ്റ്റേഷനൊരുക്കി തെലങ്കാന ജയിൽ വകുപ്പ്
റേഡിയോ പരിപാടികൾ ചെയ്യാൻ ഒരു നിശ്ചിത സമയം തടവുകാർക്ക് അനുവദിച്ച് കൊടുത്തിട്ടുണ്ടെന്നും അധികൃതർ പറയുന്നു. രാവിലെയും വൈകിട്ടുമാണ് കുറച്ച് മണിക്കൂറുകൾ ഇവർക്ക് അനുവദിച്ചിരിക്കുന്നത്.
തെലങ്കാന: തടവുകാർക്ക് വേണ്ടി ജയിലിനുള്ളിൽ റേഡിയോ സ്റ്റേഷൻ തുടങ്ങിയിരിക്കുകയാണ് തെലങ്കാനയിലെ ജയിൽ വകുപ്പ്. തടവുകാരുടെ പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്തരം ഒരു ചുവട് വയ്പെന്ന് അധികൃതർ പറയുന്നു. ജയിൽ വാണി എന്നാണ് ഈ റേഡിയോ സ്റ്റേഷന് നൽകിയിരിക്കുന്ന പേര്. ഹൈദരാബാദിലെ ചഞ്ചൽഗുഡ സെൻട്രൽ ജയിലിൽ വച്ചാണ് റേഡിയോ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്.
മറ്റ് റേഡിയോ സ്റ്റേഷനുകൾ പോലെയാണ് പ്രവർത്തിക്കുന്നതെങ്കിലും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന പരിപാടികൾ മറ്റ് റേഡിയോ പരിപാടികളിൽ നിന്നും വ്യത്യസ്തമായിരിക്കും. ഏതെങ്കിലും ഒരു ജയിലിന് വേണ്ടിയായിരിക്കും പരിപാടി നടത്തുന്നത്. അതായത് കമ്യൂണിറ്റി റേഡിയോകളുടെ പ്രവർത്തനരീതിയിലായിരിക്കും ഇവയ്ക്ക്. ജയിൽ വകുപ്പ് അധികൃതർ വെളിപ്പെടുത്തുന്നു. ജയിലിലെ തടവുകാർക്ക് ഏൽപ്പിച്ചു കൊടുത്തിരിക്കുന്ന നിരവധി ജോലികളുണ്ട്. ഇവയെല്ലാം ചെയ്ത് തീർത്തുകഴിയുമ്പോൾ റേഡിയോയിൽ പരിപാടി അവതരിപ്പിക്കാൻ സമയം കിട്ടിയെന്ന് വരില്ല. റേഡിയോ പരിപാടികൾ ചെയ്യാൻ ഒരു നിശ്ചിത സമയം തടവുകാർക്ക് അനുവദിച്ച് കൊടുത്തിട്ടുണ്ടെന്നും അധികൃതർ പറയുന്നു. രാവിലെയും വൈകിട്ടുമാണ് കുറച്ച് മണിക്കൂറുകൾ ഇവർക്ക് അനുവദിച്ചിരിക്കുന്നത്.
മറ്റ് റേഡിയോ സ്റ്റേഷനുകളിലുള്ള എല്ലാ സംവിധാനങ്ങളും ഈ സ്റ്റുഡിയോയിലുമുണ്ട്. കൂടാതെ റേഡിയോ ജോക്കിയായി ജോലി ചെയ്യാനുള്ള അവസരവും തടവുകാർക്ക് ലഭിക്കും. ആയിരം തടവുകാരാണ് ഇവിടെയുള്ളത്. അതുപോലെ പരിപാടി തയ്യാറാക്കി അവതരിപ്പിക്കാനും അവസരം നൽകുന്നുണ്ട്. മഹാരാഷ്ട്രയിലെ യെർവാദാ സെൻട്രൽ ജയിലിൽ സമാനമായ രീതിയിൽ റേഡിയോ സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. അവിടുത്തെ അന്തേവാസികൾ തന്നെയാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. മറ്റ് ജയിലുകളിലും ഇതേപോലെയുള്ള റേഡിയോ സ്റ്റേഷനുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും തെലങ്കാന ജയിൽ അധികൃതർ വെളിപ്പെടുത്തി.