പശ്ചിമ ബംഗാളിലെ ജാദവ്പൂർ യൂണിവേഴ്സിറ്റിയിൽ സ്റ്റുഡന്‍റ്സ് യൂണിയൻ യോഗത്തെ ചൊല്ലി ഇടതുപക്ഷ, എബിവിപി പ്രവർത്തകർ തമ്മിൽ വൻ സംഘർഷം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജാദവ്പൂർ യൂണിവേഴ്സിറ്റിയിൽ ഇടതുപക്ഷ - എബിവിപി പ്രവർത്തകർ തമ്മിൽ വൻ സംഘർഷം. എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി സ്റ്റുഡന്‍റ്സ് യൂണിയന്‍റെ ജനറൽ ബോഡി യോഗത്തെ ചൊല്ലിയുണ്ടായ തർക്കമാണ് പിന്നീട് വലിയ സംഘർഷത്തിൽ എത്തിയത്. പുറത്തുനിന്നുള്ളവരെ ക്യാമ്പസിലേക്ക് കൂട്ടിക്കൊണ്ടുവന്ന് എബിവിപി അക്രമം അഴിച്ചുവിട്ടെന്ന് എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. വടികളുമായി എത്തിയ അക്രമികൾ ബാനറുകളും പോസ്റ്ററുകളും നശിപ്പിക്കുകയും എസ്എഫ്ഐയുടെ പതാകകൾ കത്തിക്കുകയും അരബിന്ദോ ഭവന് തീയിടാൻ ശ്രമിക്കുകയും ചെയ്തുവെന്ന് അവർ പറഞ്ഞു. ബിജെപി എംഎൽഎ ശർബാരി മുഖർജിയുടെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പസിൽ അതിക്രമിച്ചു കയറി അക്രമങ്ങൾക്കു നേതൃത്വം നൽകിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ദബഞ്ജൻ ദേ ഉൾപ്പെടെയുള്ള നേതാക്കൾ ആരോപിച്ചു.

എന്നാൽ ഏകപക്ഷീയമായി യൂണിയൻ രൂപീകരിക്കാൻ ഇടതുപക്ഷ സംഘടനകൾ ശ്രമിച്ചെന്നും ഇതിനെതിരെ പ്രതികരിച്ച തങ്ങളുടെ പ്രവർത്തകർക്ക് മർദ്ദനമേറ്റെന്നുമാണ് എബിവിപിയുടെ ആരോപണം. എന്നാൽ ക്യാമ്പസിൽ യൂണിയനുകൾ പാടില്ലെന്നും ഈ ജനറൽ ബോഡി യോഗം എങ്ങനെ വിളിച്ചുചേർത്തുവെന്നും ബിജെപി എംഎൽഎ ശർബാരി മുഖർജി ചോദിച്ചു. തുടർന്ന് അർദ്ധരാത്രിയോടെ ജാദവ്പൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയും ചെയ്തു

അക്രമം ഭയന്ന് സുരക്ഷാ ജീവനക്കാർ ഗേറ്റുകൾ പൂട്ടിയിട്ടെങ്കിലും അക്രമികൾ ഗേറ്റുകൾ ചവിട്ടിത്തുറക്കാൻ ശ്രമിച്ചു. പ്രോ-വൈസ് ചാൻസലറുടെ അഭ്യർത്ഥന പ്രകാരം പൊലീസെത്തിയാണ് ക്യാമ്പസിലുണ്ടായിരുന്നവരെ നീക്കം ചെയ്തത്. അക്രമം തികച്ചും അപലപനീയമാണെന്നും ക്യാമ്പസ് പഠിക്കാനുള്ള സ്ഥലമാണെന്നും യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫസർ ചിരഞ്ജീബ് ഭട്ടാചാര്യ പ്രതികരിച്ചു. സംഭവത്തെ തുടർന്ന് വ്യാഴാഴ്ച ക്യാമ്പസിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട ഒരു ഹർജി കൽക്കട്ട ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തിയിട്ടുണ്ട്.