വിശ്വാസവോട്ട് തേടി കുമാരസ്വാമി സര്‍ക്കാര്‍: ചര്‍ച്ചയിലൂടെ വോട്ടെടുപ്പ് വൈകിപ്പിക്കാന്‍ നീക്കം (LIVE UPDATES)
എതിര്‍പക്ഷം സ്വാധീനിക്കുമെന്ന ഭയത്തില്‍ കോൺഗ്രസ്, ജെഡിഎസ് ,ബിജെപി എംഎൽഎമാരെല്ലാം റിസോർട്ടുകളിൽ തുടരുകയാണ്. ഒരു കോൺഗ്രസ് എംഎൽഎയെ കാണാതായെന്ന അഭ്യൂഹമുണ്ട്
ബെംഗളുരു: കർണാടകത്തിൽ കുമാരസ്വാമി സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11 മണിക്ക് നിയമസഭയിൽ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. 16 വിമത എം എൽ എമാർ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എം എൽ എമാർ പിന്തുണ പിൻവലിക്കുകയും ചെയ്തതോടെ ഉണ്ടായ പ്രതിസന്ധിയാണ് വിശ്വാസവോട്ടിലേക്ക് എത്തിയത്.
രാജിവച്ച 12 എംഎൽഎമാരും നിലവില്‍ മുംബൈയിൽ തുടരുകയാണ്. സഭയിൽ എത്തില്ലെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്. കെ സുധാകർ, ആനന്ദ് സിംഗ്, റോഷൻ ബെയ്‌ഗ് എന്നിവരും വിശ്വാസവോട്ടെടുപ്പിൽ പങ്കെടുത്തേക്കില്ല. കോൺഗ്രസിനൊപ്പം തന്നെ നിൽക്കുമെന്ന് രാമലിംഗ റെഡ്ഢി വ്യക്തമാക്കിയിട്ടുണ്ട്.
LIVE UPDATES...
- വിപ്പ് നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച തുടരുന്നു
- കോണ്‍ഗ്രസ് എംഎല്‍എമാര്‍ അനാവശ്യമായി സഭാ നടപടികള്‍ നീട്ടിക്കൊണ്ടു പോകുന്നതായി ബിജെപി.
- എതിര്‍പ്പുമായി യെദ്യൂപ്പ
- എംഎല്‍എമാരെ പാര്‍പ്പിച്ച റിസോര്‍ട്ടില്‍ നിന്നും ഇന്നലെ മുങ്ങിയ കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീല്‍ മുംബൈയില്‍ എത്തിയതായി സ്ഥിരീകരണം. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ശ്രീമന്ത് പാട്ടീല്‍ ഇപ്പോള്‍
- കര്‍ണാടക വിധാന്‍സഭയില്‍ ഇന്ന് വോട്ടെടുപ്പ് നടക്കാന്‍ സാധ്യതയില്ല. കൂടുതല്‍ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ താത്പര്യപ്പെട്ടത് പോലെ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാന്‍ സാധ്യത
- ബഹളം വച്ചവരെ ശാന്തരാക്കി സ്പീക്കര്‍ രമേശ് കുമാര്‍. സഭാ നടപടികളുമായി എല്ലാ അംഗങ്ങളും സഹകരിക്കണമെന്ന് സ്പീക്കര്‍.
- സിദ്ധരാമയ്യയുടെ പ്രസംഗത്തിനിടെ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറും ബിജെപി എംഎല്‍എമാരും തമ്മില്‍ വാക്കപ്പോര്. സഭയില്‍ ബഹളം.
മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ സംസാരിക്കുന്നു
ഒരു ദിവസം മൂന്ന് പാര്‍ട്ടി വരെ മാറിയ എംഎല്‍എമാര്‍ സഭയിലുണ്ട്. അധികാരവും അധികാരസ്ഥാനങ്ങളുമൊന്നും എന്നേക്കും നിലനില്‍ക്കുന്നതല്ല. പ്രതിപക്ഷം സ്പീക്കറെ സംശയിക്കുന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ്. ഐഎംഎ തട്ടിപ്പ്, വരള്‍ച്ച തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട്. കഴിഞ്ഞ 14 മാസം കൊണ്ട് ഐക്യസര്‍ക്കാര്‍ എന്ത് നേടി എന്ന് ജനമറിയേണ്ടതായിട്ടുണ്ട്.
കര്‍ണാക മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിച്ച് സംസാരിക്കുന്നു
''എന്തിനാണ് വിമത എംഎല്‍എമാര്‍ രാജിവച്ചതെന്നും എന്തിനാണ് ഇവര്‍ സര്‍ക്കാരിനെ അസ്ഥിരമാക്കാന്‍ ശ്രമിച്ചതെന്നും ലോകമറിയണം. എന്ത് സാഹചര്യത്തിലാണ് വിശ്വാസവോട്ടെടുപ്പ് വേണ്ടി വന്നതെന്ന് സഭ ചര്‍ച്ച ചെയ്യണം. ഇന്ന് ചര്‍ച്ച പൂര്‍ത്തിയാക്കി വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി വാശി പിടിക്കുന്നത് എന്തിനാണ്. ഈ സര്‍ക്കാര്‍ താഴെ വീഴും എന്ന് പരസ്യമായി പറഞ്ഞവരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉള്‍പ്പെടും''.
- സഭാനടപടികള്‍ ആരംഭിച്ചു
- ബിജെപി എംഎല്‍എമാര്‍ വിധാന്‍സഭയിലെത്തി
- കർണ്ണാടകം: അവസാനവട്ട ശ്രമത്തിലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം. ഇന്ന് വോട്ടെടുപ്പ് നടത്തില്ലെന്നും പാർട്ടിവൃത്തങ്ങൾ
- മൂന്ന് എംഎൽമാർ കൂടി തിരിച്ചു വരും എന്ന പ്രതീക്ഷയെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം
- സിദ്ധരാമയ്യ വിധാൻ സൗധയിലെത്തി
- വിശ്വാസവോട്ടെടുപ്പില്‍ നിന്നും രണ്ട് ബിജെപി എംഎല്‍എമാര്‍ വിട്ടുനിന്നാലും സര്‍ക്കാര്‍ നിലനില്‍ക്കും
- കോൺഗ്രസ് എംഎൽഎമാർ റിസോർട്ടിൽ നിന്ന് വിധാൻ സൗധയിലേക്ക് തിരിച്ചു
- ബിജെപി എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ നിന്നും വിധാന്‍സഭയിലേക്ക് തിരിച്ചു
- വിധാന്‍സഭയ്ക്ക് ചുറ്റും സുരക്ഷശക്തമാക്കി. രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ
- വിശ്വാസപ്രമേയത്തിന്‍ മേലുള്ള വോട്ടെടുപ്പ് നീട്ടാൻ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ ആലോചന. തിങ്കളാഴ്ച വരെ വോട്ടെടുപ്പ് നീട്ടിവയ്ക്കാനാണ് ശ്രമം.
- വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ വേണമെന്ന് ബിജെപി. ഇക്കാര്യമാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കി.
- വിശ്വാസവോട്ടെടുപ്പ് മുന്നോടിയായി വിധാന്‍ സഭയില്‍ സുരക്ഷ ശക്തമാക്കി.
- മുംബൈയിലായിരുന്ന സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷ് ബെംഗളൂരുവില്‍ തിരിച്ചെത്തിയിട്ടുണ്ട്. ബിജെപി നേതാവ് ആര്‍ അശോകയുടെ വീട്ടിലാണ് നാഗേഷ് ഇപ്പോള്‍ ഉള്ളത്. തന്നെ ആരും തിരയേണ്ടെന്നും ആരും ആശങ്കപ്പെടേണ്ടെന്നും കോൺഗ്രസ് വിമത എം എൽ എ ആനന്ദ് സിങ് ഇന്ന് രാവിലെ ട്വീറ്റ് ചെയ്തിട്ടുണ്ടെന്ന്.
- കുറഞ്ഞത് 12 എം എൽ എമാർ എങ്കിലും വിട്ടുനിന്നാൽ സർക്കാർ ന്യൂനപക്ഷമാകും. സ്വതന്ത്രരടക്കം 107 പേരുടെ പിന്തുണ ബിജെപി പ്രതീക്ഷിക്കുന്നു. സ്പീക്കറും നാമനിർദ്ദേശം ചെയ്ത അംഗവും രാമലിംഗ റെഡ്ഢിയും ഉൾപ്പെടെ 103 അംഗങ്ങളാണ്, വിമതർ എത്തിയില്ലെങ്കിൽ, കോൺഗ്രസ് ജെ ഡി എസ് സഖ്യത്തിന് ഉണ്ടാവുക.
- എതിര്‍പക്ഷം സ്വാധീനിക്കുമെന്ന ഭയത്തില്‍ കോൺഗ്രസ്, ജെഡിഎസ് ,ബിജെപി എംഎൽഎമാരെല്ലാം റിസോർട്ടുകളിൽ തുടരുകയാണ്.
- സർക്കാരിന് ഭൂരിപക്ഷം ഉണ്ടാവില്ലെന്ന് ഉറപ്പായാൽ 12 എം എൽ എമാരെ അയോഗ്യരാക്കുന്ന നടപടി സ്പീക്കർ എടുത്തേക്കും.
- അതേസമയം റിസോര്‍ട്ടില്‍ പാര്‍പ്പിച്ച കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാള്‍ അവിടെ നിന്നും രക്ഷപ്പെട്ടതായി അഭ്യൂഹങ്ങളുണ്ട്. ശ്രീമന്ത് ബലേസാബ് പാട്ടീല്‍ എന്ന എംഎല്‍എയെ ആണ് കാണാതിയിരിക്കുന്നത്. ഇന്നലെ രാത്രി എട്ട് മണിക്ക് ശേഷം ഈ എംഎല്‍എയെ റിസോര്‍ട്ടില്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് വിവരം.