പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവ ദില്ലിയിലെത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കൂടിക്കാഴ്ചയിൽ പങ്കെടുക്കും.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവ ദില്ലിയിൽ. കൂടിക്കാഴ്ചയിൽ വലിയ പ്രതീക്ഷയെന്ന് ബാവ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. പള്ളിത്തർക്കത്തിൽ ആരെയും മുറിവേൽപ്പിക്കാതെ പരിഹാരം ഉണ്ടാകണം എന്ന് ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ പ്രതികരിച്ചു. ഒരു വർഷം മുൻപ് തീരുമാനിച്ച കൂടിക്കാഴ്ചയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സാബു എം ജേക്കബ്ബും കൂടിക്കാഴ്ചയിൽ പങ്കെടുക്കും. കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലിൽ നിന്ന് ഇന്നലെയാണ് പ്രധാനമന്ത്രി മടങ്ങിയത്. ഇന്ന് കേരളവുമായി ബന്ധപ്പെട്ട യോഗങ്ങളിലേക്ക് പ്രധാനമന്ത്രി കടക്കുകയാണ്. അതിനിടെയാണ് സഭാ നേതാക്കൾക്ക് അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് സമയം നൽകിയത്. മെൽബനിൽ നിന്നാണ് സഭാ തലവൻ എത്തിയത്. പള്ളിത്തർക്കം കൂടിക്കാഴ്ചയിൽ ഉന്നയിക്കും എന്നാണ് സഭാ തലവൻ നൽകുന്ന സൂചന. കേരളത്തിൽ ക്രിസ്ത്യൻ സഭകളെ കൂടെ നിർത്താൻ ബിജെപി ശ്രമിക്കുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച. ഓർത്തഡോക്സ് സഭാ നേതൃത്വത്തെയും കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ നിലവിൽ അവർ ചർച്ചയ്ക്ക് എത്തിയിട്ടില്ല.
