അഴിമതി കേസിൽ ശിക്ഷിക്കപ്പട്ടവർക്ക് തെരഞ്ഞെടുപ്പിൽ ആജീവനാന്ത വിലക്ക് നൽകണം; അമികസ് ക്യൂറി റിപ്പോര്‍ട്ട്
കുറ്റം ചെയ്തവര്‍ ആറ് വര്‍ഷത്തെ അയോഗ്യതയ്ക്ക് ശേഷം തല്‍സ്ഥാനം വഹിക്കുന്നത് ധാര്‍മ്മികതയല്ല.

ദില്ലി: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പൊതുപ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന് അമികസ് ക്യൂറി റിപ്പോര്‍ട്ട്. മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹസാരികയാണ് സുപ്രിംകോടതിയില്‍ അഭിപ്രായമറിയിച്ചത്. ശിക്ഷിക്കപ്പെട്ടവര്‍ ആറ് വര്‍ഷത്തെ വിലക്കിന് ശേഷം മത്സരിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമനിര്‍മ്മാണ സംഭാംഗത്വം പരമ പവിത്രമാണ്. കുറ്റം ചെയ്തവര്‍ ആറ് വര്‍ഷത്തെ അയോഗ്യതയ്ക്ക് ശേഷം തല്‍സ്ഥാനം വഹിക്കുന്നത് ധാര്‍മ്മികതയല്ല. അതിനാല്‍ സ്ഥിരം അയോഗ്യത പ്രഖ്യാപിക്കണമെന്നാണ് അമികസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യയ നൽകി ഹർജിയിലാണ് കോടതി അമികസ് ക്യൂറിയെ നിയോഗിച്ചത്. സെപ്തംബർ 15ന് കേസിൽ കോടതി വീണ്ടും വാദം കേൾക്കും.