കൊവിഡ് ഭയം; മാതാപിതാക്കൾ നാലുമാസത്തിലധികം അപ്പാര്‍ട്ട്മെന്‍റില്‍ അടച്ചിട്ട മൂന്നു കുട്ടികളെ മോചിപ്പിച്ചു
ഇവർ തമ്മിൽ പരസ്പരം കാണാനുള്ള അവസരവും നൽകിയിരുന്നില്ല. ഓരോരുത്തരെയും സ്വന്തം റൂമുകളിലാക്കി ഭക്ഷണം അവിടേക്ക് എത്തിക്കുകയാണ് ചെയ്തിരുന്നത്.
സ്വീഡൻ: കൊറോണ വൈറസ് ബാധയുണ്ടാകുമെന്ന് ഭയന്ന് മാതാപിതാക്കൾ നാലുമാസമായി വീടിനുള്ളിൽ പൂട്ടിയിട്ട മൂന്നു കുട്ടികളെ രക്ഷപ്പെടുത്തി. പത്തിനും പതിനേഴിനും ഇടയിൽ പ്രായമുള്ള മൂന്നു കുട്ടികളെയാണ് മാർച്ച് മുതൽ ജൂലൈ വരെയുള്ള നാലുമാസക്കാലം അപാർട്ട്മെന്റിൽ അടച്ചിട്ടത്. പുറത്തിറങ്ങുന്നതിൽ നിന്നും കർശനമായ വിലക്കാണ് കുട്ടികൾക്ക് നൽകിയത്. ഇവർ തമ്മിൽ പരസ്പരം കാണാനുള്ള അവസരവും നൽകിയിരുന്നില്ല. ഓരോരുത്തരെയും സ്വന്തം റൂമുകളിലാക്കി ഭക്ഷണം അവിടേക്ക് എത്തിക്കുകയാണ് ചെയ്തിരുന്നത്. വാതിൽ അടച്ചിട്ടിരുന്നതിനാൽ ആർക്കും പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ലെന്നും തെക്കൻ സ്വീഡനിലെ ജോങ്കോപിംഗ് അഡ‍്മിനിസ്ട്രേറ്റീവ് കോടതി വ്യക്തമാക്കി.
അതേ സമയം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ പോലെ കർശനമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങളൊന്നും തന്നെ സ്വീഡനിൽ നടപ്പിലാക്കിയിരുന്നില്ല. കൂടാതെ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുകയും ചെയ്തിരുന്നു. സ്വീഡനിലെ ജനസംഖ്യയുമായി താരതമ്യപ്പെടുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കൊവിഡ് മരണനിരക്കാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് പത്ത് ലക്ഷം പേരിൽ 575 പേരാണ് കൊവിഡ് മരണത്തിന് കീഴടങ്ങുന്നത്.