പാതിരാത്രിയിലുണ്ടായ അമോണിയ ചോർച്ചയ്ക്ക് പിന്നാലെ 52ഓളം ആളുകളാണ് ആശുപത്രിയിലായത്.

ചെന്നൈ: ചെന്നൈ എണ്ണൂറിലെ അമോണിയ ചോർച്ചയുണ്ടായ കൊറോമണ്ഡൽ പ്ലാന്റ് വീണ്ടും തുറക്കുന്നു. വിദഗ്ധ സമിതി പരിശോധനയ്ക്ക് ശേഷം സംസ്ഥാന സർക്കാർ പ്ലാന്റ് തുറക്കാൻ അനുമതി നൽകിയെന്നാണ് കമ്പനിയുടെ വാർത്താകുറിപ്പ്. വാതക ചോർച്ചയ്ക്ക് പിന്നാലെ ആശുപത്രിയിൽ ആയ എല്ലാവരും വീട്ടിലേക്ക് മടങ്ങിയെന്നും മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ വിശദമാക്കുന്നു. പാതിരാത്രിയിലുണ്ടായ അമോണിയ ചോർച്ചയ്ക്ക് പിന്നാലെ 52ഓളം ആളുകളാണ് ആശുപത്രിയിലായത്.

ഫാക്ടറിയിലും പരിസരത്തും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ചതായാണ് കൊറമാണ്ഡൽ കമ്പനി വിശദമാക്കുന്നത്. സംസ്ഥാന സർക്കാർ നിയോഗിച്ച ഏഴംഗ സമിതി ഫാക്ടറി പരിശോധിച്ച് അമോണിയ ചോർച്ച സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയതായും മുരുഗപ്പ ഗ്രൂപ്പിന്റെ ഭാഗമായ വളം നിർമ്മാണ കമ്പനി വിശദമാക്കുന്നത്. ഏഴംഗ സമിതി ഫാക്ടറിയുടെ എമർജന്‍സി നടപടികളെ അംഗീകരിച്ചതായും കമ്പനി വാർത്താക്കുറിപ്പിൽ വിശദമാക്കുന്നു.

അമോണിയ ലീക്ക് വലിയ രീതിയിൽ അപകടമുണ്ടാക്കുന്ന രീതിയിലെത്തും മുന്‍പ് തടയാന്‍ സാധിച്ചുവെന്നും അമോണിയ കൊണ്ടുപോകുന്ന പൈപ്പിലെ സുരക്ഷാ പരിശോധന പൂർത്തിയായെന്നും കൊറോമണ്ഡൽ കമ്പനി വിശദമാക്കി.അമോണിയ ചോർച്ചയ്ക്ക് പിന്നാലെ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൊറമാണ്ടൽ ഇന്റർനാഷണൽ ലിമിറ്റഡ് അടച്ചിടുമെന്നായിരുന്നു തമിഴ്നാട് പരിസ്ഥിതി മന്ത്രി മെയ്യനാഥന്‍ ശിവ വിശദമാക്കിയിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം