ഭീകരവാദത്തിനെതിരെ പാകിസ്ഥാന്‍ ശക്തമായ നടപടിയെടുക്കാന്‍ സമയമായെന്ന് ഇന്ത്യ
രാജ്യത്ത് പ്രവർത്തിക്കുന്ന ഭീകരവാദി ക്യാമ്പുകളെക്കുറിച്ച് പാക് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതികരണം.
ദില്ലി: ഭീകരവാദത്തിന് എതിരെ ശക്തമായ നടപടിയെടുക്കാൻ സമയമായെന്ന് പാകിസ്ഥാനോട് ഇന്ത്യ. രാജ്യത്ത് പ്രവർത്തിക്കുന്ന ഭീകരവാദി ക്യാമ്പുകളെക്കുറിച്ച് പാക് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതികരണം. പാകിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന കുൽഭൂഷൺ യാദവിന് നയതന്ത്ര സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ എന്നും വിദേശകാര്യവക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
കുല്‍ഭൂഷണ്‍ യാദവിന്‍റെ കാര്യത്തില്‍ പാക് അധികൃതരുമായി ബന്ധപ്പെട്ടു വരികയാണെന്ന് രവീഷ് കുമാര്‍ പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിപ്പിക്കണം. ഇക്കാര്യത്തിലുള്ള ഇന്ത്യയുടെ നിലപാട് വിദേശകാര്യ മന്ത്രി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും വ്യക്തമാക്കിയിട്ടുള്ളതാണെന്നും രവീഷ് കുമാര്‍ പ്രതികരിച്ചു.