തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്നതായിരുന്നു ഇന്ദു ജെയ്ന്റെ അവസാന ആഗ്രഹങ്ങളിലൊന്ന്...
ദില്ലി: ടൈംസ് ഗ്രൂപ്പ് ചെയർപേഴ്സൺ ഇന്ദു ജെയ്ൻ അന്തരിച്ചു. 84 വയസ്സായിരുന്നു. ആത്മീയാന്വേഷി, മനുഷ്യസ്നേഹി, വനിതാ അവകാശ പ്രവർത്തക എന്നീ നിലകളിൽ ശ്രദ്ധേയയായിരുന്നു. കൊവിഡ് മുക്തയായതിന് ശേഷം നേരിട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് വിയോഗം. 2016 ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു.
2000 ൽ ടൈംസ് ഫൗണ്ടേഷൻ സ്ഥാപിച്ചു. പ്രളയം, ഭൂചലനം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ കൈത്താങ്ങാകാൻ ടൈംസ് റിലീഫ് ഫണ്ട് ആരംഭിച്ചു. ഇന്ത്യയിലെ സ്ത്രീകളിലെ സംരംഭകയെ കണ്ടെത്തി പരിപോഷിപ്പിക്കാൻ 1983 ൽ എഫ്ഐസിസി ലേഡീസ് ഓർഗനൈസേഷൻ (എഫ്എൽഒ) സ്ഥാപിച്ചതു ഇന്ദു ജെയ്ൻ ആണ്.
തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്നതായിരുന്നു ഇന്ദു ജെയ്ന്റെ അവസാന ആഗ്രഹങ്ങളിലൊന്ന്. എന്നാൽ കൊവിഡ് മുക്തയായതിന് ശേഷം ആരോഗ്യപ്രശ്നങ്ങൾ നിലനിന്നിരുന്നതിനാൽ ഇത് സാധ്യമാകാതെ പോയെന്ന് ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
