നാലുവർഷത്തെ സേവന കാലാവധി കഴിഞ്ഞാൽ അഗ്നിവീരന്മാർക്കും പെൻഷൻ ലഭിക്കില്ലെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

കൊൽക്കത്ത: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി അ​ഗ്നിപഥ് പദ്ധതിക്കെതിരെ തൃണമൂൽ കോൺ​ഗ്രസ്. ഷിൻസോ ആബെയെ കൊലപ്പെടുത്തിയത് ഷോർട്ട് സർവീസ് മുൻ സൈനികനാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് അഗ്നിപഥ് പദ്ധതിക്കെതിരെ കേന്ദ്ര സർക്കാരിന് തൃണമൂൽ കോൺഗ്രസ് മുന്നറിയിപ്പ് നൽകിയത്. പ്രതിരോധ മേഖയിൽ താൽക്കാലികമായി കുറച്ച് കാലത്തേക്ക് സൈനികരെ തെരഞ്ഞെടുക്കുന്നതിന്റെ അപകട സാധ്യതകളെയാണ് കൊലപാതകം അടിവരയിടുന്നതെന്ന് പാർട്ടി മുഖപത്രം അവകാശപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, തൃണമൂലിന്റെ മുന്നറിയിപ്പ് ബിജെപി തള്ളി. ഇത്തരമൊരു സംഭവത്തിൽ ഒരു ഇന്ത്യൻ മുൻ സൈനികരും ഉൾപ്പെട്ടിട്ടില്ലെന്ന് ബിജെപി പറഞ്ഞു. വിമുക്തഭടന്റെ കൈകൊണ്ടുള്ള ആബെയുടെ മരണം അഗ്നിപഥ് പദ്ധതിയെക്കുറിച്ചുള്ള ജനങ്ങളുടെ ഭയത്തെ സാധൂകരിക്കുക ചെയ്തതെന്ന് തൃണമൂൽ കോൺ​ഗ്രസിന്റെ മുഖപത്രമായ 'ജാഗോ ബംഗ്ലാ' (ഉണരുക, ബംഗാൾ) ലേഖനത്തിൽ പറഞ്ഞു.

അക്രമിക്ക് മൂന്ന് വർഷത്തെ സേവനത്തിന് ശേഷം ജാപ്പനീസ് മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സിലെ ജോലി നഷ്ടപ്പെട്ടു. അയാൾക്ക് പെൻഷനൊന്നും ലഭിച്ചില്ല. നാലുവർഷത്തെ സേവന കാലാവധി കഴിഞ്ഞാൽ അഗ്നിവീരന്മാർക്കും പെൻഷൻ ലഭിക്കില്ലെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടി. അഗ്നിപഥ് പദ്ധതിയുടെ പേരിൽ ബിജെപി തീകൊണ്ട് കളിക്കുകയാണ്. ജപ്പാനിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ കണ്ടു. മുൻ പ്രധാനമന്ത്രിയെ ഒരു മുൻ സൈനികൻ കൊലപ്പെടുത്തി- ടിഎംസി വക്താവ് കുനാൽ ഘോഷ് പറഞ്ഞു.