രാഷ്ട്രപതിയുടെ സന്ദർശനത്തിന് ഗതാഗത നിയന്ത്രണം, ഗുരുതരാവസ്ഥയിലുള്ള സ്ത്രീ ചികിത്സ കിട്ടാതെ മരിച്ചു
ഗുരുതരമായി രോഗം ബാധിച്ച വന്ദന മിശ്ര എന്ന 50കാരിയെ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ലക്നൌ: രാഷ്ട്രപതിയുടെ ഉത്തർപ്രദേശ് സന്ദർശനത്തിനായി ഒരുക്കിയ ഗതാഗത നിയന്ത്രണത്തിൽപ്പെട്ട് ചികിത്സ കിട്ടാതെ ഗുരുതരാവസ്ഥയിലുള്ള സ്ത്രീ മരിച്ചു. മൂന്ന് ദിവസത്തെ ഉത്തർപ്രദേശ് സന്ദർശനത്തിനിടെ കാൺപൂരിൽ വച്ചാമ് സംഭവം നടന്നത്. ഇന്നലെ രാത്രി കാൺപൂർ റെയിൽവെ സ്റ്റേഷനിലെത്തിയ രാഷ്ട്രപതി അവിടെ നിന്ന് റോഡ് മാർഗം സ്വന്തം ഗ്രാമത്തിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
ഇതിനിടെ ഗുരുതരമായി രോഗം ബാധിച്ച വന്ദന മിശ്ര എന്ന 50കാരിയെ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഈ യാത്രയിൽ ഗതാഗതക്കുരുക്കിൽപ്പെട്ട വന്ദന ചികിത്സ കിട്ടാതെ മരിക്കുകയായിരുന്നു. വന്ദന കൊവിഡ് മോചിതയായി ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളൂവെന്നാണ് റിപ്പോർട്ട്.
അതേസമയം സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കാൺപൂർ നഗർ പൊലീസ് കമ്മീഷണർ അസിം അരുൺ രംഗത്തെത്തി. തന്റെ പേരിലും കാൺപൂർ പൊലീസിന് വേണ്ടിയും മാപ്പുചേദിക്കുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഭാവിയിലേക്കുള്ള പാഠമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കേണ്ട വേണ്ട നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം കുറിച്ചു.
സംഭവത്തിൽ രാഷ്ട്രപതി അസ്വസ്ഥനാണെന്നും കമ്മീഷ്ണറെയും ജില്ലാ മജിസ്ട്രേറ്റിനെയും വിളിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വന്ദനയുടെ മരണത്തിൽ രാഷ്ട്രപതി അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ ഒരു സബ് ഇൻസ്പെക്ടറെയും മൂന്ന് കോൺസ്റ്റബിൾമാരെയും സസ്പെന്റ് ചെയ്തു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona