തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടിയ വിജയുടെ ടിവികെ പാർട്ടി സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നു. കേവല ഭൂരിപക്ഷത്തിന് സീറ്റുകൾ കുറവായതിനാൽ, കോൺഗ്രസിന്റെയും മറ്റ് ചെറുപാർട്ടികളുടെയും പിന്തുണയോടെ സഖ്യസർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

ചെന്നൈ ടിവികെ നേതാവ് വിജയ് മെയ് ഏഴിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോർട്ട്. 234 അംഗ തമിഴ്‌നാട് നിയമസഭയിൽ 108 സീറ്റുകൾ നേടി രാഷ്ട്രീയ അരങ്ങേറ്റത്തിന് പിന്നാലെയാണ്, ടിവികെ മേധാവി വിജയ് മന്ത്രിസഭാ രൂപീകരണത്തിന് അന്തിമരൂപം നൽകുന്നതിനായി ചെന്നൈയിലെ പട്ടിനമ്പാക്കത്തെ വസതിയിൽ എം‌എൽ‌എമാരുടെ യോ​ഗം ചേർന്നത്. ആറ് പതിറ്റാണ്ടിനിടയിൽ തമിഴ്‌നാട്ടിലെ വേരൂന്നിയ ദ്രാവിഡ പാർട്ടികളുടെ ആധിപത്യം തകർക്കപ്പെടുന്ന ആദ്യ സംഭവമായിരുന്നു ടി.വി.കെയുടെ വിജയം. മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹത്തോടൊപ്പം ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവ് പാർട്ടിക്ക് ഉണ്ടായതിനാൽ സാധ്യതയുള്ള സഖ്യങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സഖ്യ സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

ടിവികെ കത്ത് കിട്ടിയെന്ന് ഗവർണർ അർലേകർ സ്ഥിരീകരിച്ചു. 108 പേരുടെ പിന്തുണ ഉണ്ടെന്നാണ് കത്ത്. മറ്റന്നാൾ സത്യപ്രതിജ്ഞ ചെയാൻ ടിവികെ താത്പര്യം അറിയിച്ചു. പരിശോധിച്ച് മറുപടി നൽകാമെന്ന് അറിയിച്ചതായി ​ഗവർണർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ അടക്കം പൂർത്തിയാക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 35 ശതമാനം വോട്ട് നേടിയെന്നും സർക്കാർ ഉണ്ടാക്കാൻ അനുവദിക്കണമെന്നും ആയിരുന്നു കത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത് പര്യാപ്തല്ലെന്ന് ​ഗവർണർ അറിയിച്ചു. പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ എണ്ണം അറിയിക്കൻ ആവശ്യപ്പെട്ടുവെന്നും വൈകീട്ട് പുതിയ കത്ത് നൽകിയെന്നും ​ഗവർണർ അറിയിച്ചു. കോൺഗ്രസും നിരവധി ചെറു പാർട്ടികളും ടിവികെയുമായി കൈകോർത്ത് സർക്കാർ രൂപീകരിക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സംഭവം.

കോൺഗ്രസും സഖ്യകക്ഷികളും ടിവികെയുമായി സഖ്യത്തിലേർപ്പെടാൻ തീരുമാനിച്ചാൽ, വിജയ്‌യുടെ പാർട്ടിക്ക് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം എളുപ്പത്തിൽ മറികടക്കാൻ കഴിയും.