ലോക്ക്ഡൗണിന്റെ പ്രതിസന്ധികളും പ്രയാസങ്ങളും മറികടന്ന് സുഖപ്രസവം നടന്നതിന്റെ ഓര്‍മ്മയ്ക്കായാണ് ജനിച്ച പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനും കൊറോണ, കോവിഡ് എന്നി പേരുകള്‍ നല്‍കിയതെന്ന് മാതാപിതാക്കള്‍ പറയുന്നു. 

റായ്പൂർ: ലോകത്തെങ്ങും കൊറോണ വൈറസ് വ്യാപനം ഭീതി പടർത്തുന്ന സാഹചര്യത്തിലും തങ്ങൾക്ക് ജനിച്ച ഇരട്ടക്കുഞ്ഞുങ്ങൾക്ക് വ്യത്യസ്തമായ പേര് നൽകി വ്യത്യസ്തരായിരിക്കുകയാണ് ഛത്തീസ്​ഗണ്ഡിലെ ഈ ദമ്പതികൾ. ഇവരുടെ പൊന്നോമനകൾക്ക് നൽകിയ പേര് കേട്ടാൽ ഒരേ സമയം അത്ഭുതവും കൗതുകവും തോന്നും. കൊറോണയെന്നും കൊവിഡ് എന്നുമാണ് കുഞ്ഞുങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്. ലോക്ക്ഡൗണിന്റെ പ്രതിസന്ധികളും പ്രയാസങ്ങളും മറികടന്ന് സുഖപ്രസവം നടന്നതിന്റെ ഓര്‍മ്മയ്ക്കായാണ് ജനിച്ച പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനും കൊറോണ, കോവിഡ് എന്നി പേരുകള്‍ നല്‍കിയതെന്ന് മാതാപിതാക്കള്‍ പറയുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഛത്തീസ്ഗഡിലെ റായ്പൂരിലാണ് മാര്‍ച്ച് 26നും 27നും ഇടയിൽ രാത്രിയിൽ ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനം. പ്രസവത്തിന് മുമ്പ് നിരവധി പ്രതിസന്ധികള്‍ നേരിട്ടെങ്കിലും എല്ലാം നല്ലനിലയില്‍ കലാശിച്ചെന്ന് ഇരട്ടക്കുട്ടികളുടെ അമ്മയായ പ്രീതി വര്‍മ്മയുടെ വാക്കുകൾ. കൊറോണ വൈറസ് എന്ന കേൾക്കുമ്പോൾ തന്നെ എല്ലാവരിലും പേടിയും ആശങ്കയുമാണ് ഉയർന്നു വരുന്നത്. അത്രയ്ക്ക് അപകടകാരിയായ, ജീവന് തന്നെ ഭീഷണിയായ വൈറസാണിത്. എന്നാൽ ഈ വൈറസ് ബാധ മൂലം വ്യക്തിശുചിത്വം ഉൾപ്പെടെയുള്ള നിരവധി നല്ല ശീലങ്ങൾ ജനങ്ങളിൽ ഉണ്ടായി. അതുകൊണ്ട് തന്നെയാണ് കുഞ്ഞുങ്ങൾക്ക് കൊവിഡെന്നും കൊറോണയെന്നും പേര് നൽകാൻ തീരുമാനിച്ചത്. പ്രീതി വർമ്മ പറയുന്നു. എന്നാൽ ചിലപ്പോൾ കു‍ഞ്ഞുങ്ങളുടെ പേരിന മാറ്റം വരാൻ സാധ്യതയുണ്ടെന്നും ദമ്പതികൾ കൂട്ടിച്ചേർക്കുന്നു.

ഡോ ബി ആര്‍ അംബേദ്കര്‍ മെമ്മോറിയല്‍ ആശുപത്രിയിലാണ് കുട്ടികള്‍ ജനിച്ചത്. ലോക്ക് ഡൗൺ കാലമായതിനാൽ ആശുപത്രിയിലേക്ക് പോകുന്ന വഴി പലയിടങ്ങളും പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ അവസ്ഥ മനസ്സിലാക്കിയപ്പോൾ അവർ വേ​ഗം പോകാനാണ് ആവശ്യപ്പെട്ടത്. ഹോസ്പിറ്റലിൽ എത്തി മുക്കാൽ മണിക്കൂറിനുള്ളിൽ പ്രസവം നടന്നു. യാത്രാ സൗകര്യം ഇല്ലാത്തതിനാൽ ബന്ധുക്കളൊന്നും ആശുപത്രിയിൽ എത്തിയിട്ടില്ലെന്നും പ്രീതി പറയുന്നു.