Twitter to Rahul : 'അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കാറില്ല'; രാഹുൽ ഗാന്ധിക്ക് ട്വിറ്ററിന്റെ മറുപടി
അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കാറില്ലെന്ന് ട്വിറ്റർ വക്താവ് രാഹുലിന് മറുപടി നൽകി. എന്നാൽ ട്വിറ്ററിൻ്റെ നയങ്ങൾ ലംഘിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദില്ലി: പരാതി ഉന്നയിച്ച കോൺഗ്രസ് (Congress) നേതാവ് രാഹുൽ ഗാന്ധിക്ക് (Rahul Gandhi) മറുപടിയുമായി ട്വിറ്റർ (Twitter) . അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കാറില്ലെന്ന് ട്വിറ്റർ വക്താവ് രാഹുലിന് മറുപടി നൽകി. എന്നാൽ ട്വിറ്ററിൻ്റെ നയങ്ങൾ ലംഘിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്നുവെന്നും, തന്നെ പിന്തുടരുന്നവരുടെ എണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി ട്വിറ്റർ സി ഇ ഒക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 27ന് ട്വിറ്റര്‍ സിഇള പരാഗ് അഗ്രവാളിനയച്ച കത്തിലാണ് രാഹുല്‍ഗാന്ധി തനിക്ക് മേലുള്ള നിയന്ത്രണത്തെ കുറിച്ച് പരാതിപ്പെടുന്നത്. ട്വീറ്റുകള്‍ നിയന്ത്രിക്കപ്പെടുന്നു, പിന്തുടരുന്നവരുടെ എണ്ണം കുറക്കുന്നു. സര്‍ക്കാരിന്‍ സമ്മര്‍ദ്ദം ട്വിറ്ററിന് മേലുണ്ടെന്നും അഭിപ്രായ സ്വാതന്ത്യം തടയാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ തുറന്നടിച്ചു. പരാതിക്ക് ബലം പകാരാനായി ചില കണക്കുകളും രാഹുല്‍ മുന്‍പോട്ട് വയ്ക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ ആദ്യ ഏഴ് മാസത്തെ കണക്ക് പരിശോധിച്ചാല്‍ പ്രതിദിനം പതിനായിരം പേരെങ്കിലും പുതുതായി തന്നെ പിന്തുടര്‍ന്നിരുന്നു. മെയ് മാസത്തിൽ മാത്രം ആറ്ലക്ഷത്തി നാല്‍പതിനായിരം പുതിയ ഫോളേവേഴ്സിനെയാണ് കിട്ടിയത്. എന്നാല്‍ ഓഗസ്റ്റില്‍ ദില്ലിയില്‍ പീഡനത്തിനിരയായ 9 വയസുകാരിയുടെ രക്ഷിതാക്കളുടെ ചിത്രം പങ്കുവച്ചെന്ന കാരണത്തില്‍ 8 ദിവസത്തേക്ക് അക്കൗണ്ട് നിരോധിച്ചെന്നും പിന്നീട് തന്നെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് വരുന്നുവെന്നുമാണ് രാഹുലിന്‍റെ പരാതി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വരുമെന്ന് താന്‍ പറയുന്ന വിഡിയോ സന്ദേശത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും ഇതടക്കമുള്ള പ്രതികരണങ്ങളില്‍ തന്‍റെ നിലപാട് സര്‍ക്കാരിനെ ചൊടിപ്പിച്ചെന്നും രാഹുല്‍ ആരോപിക്കുന്നു.
എന്നാല്‍ ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ ക്രമക്കേട് കാണിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ട്വിറ്റര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നുവെന്ന ആരോപണവും നിഷേധിച്ചു. ട്വിറ്ററിനെതിരെ നേരത്തെയും കോണ്‍ഗ്രസ് ആക്ഷേപം ഉന്നയിച്ചിരുന്നു.സര്‍ക്കാരിനെ അനാവശ്യമായി നിരീക്ഷിക്കുന്നുവെന്ന ബിജെപി മന്ത്രിമാരുടെ പരാതിയില്‍ പാര്‍ലമെന്‍റി സമിതിക്ക് മുന്‍പില്‍ ട്വിറ്റര്‍ അധികൃതരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.