പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ വിളിച്ചുചേർത്ത 'ഇന്ത്യ' സഖ്യത്തിന്റെ യോഗത്തിൽ കടുത്ത അനിശ്ചിതത്വം.
ദില്ലി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത തന്ത്രം രൂപീകരിക്കാൻ തിങ്കളാഴ്ച വിളിച്ചുചേർത്ത 'ഇന്ത്യ' സഖ്യത്തിന്റെ യോഗത്തിൽ കടുത്ത അനിശ്ചിതത്വം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ നേരിട്ട് ക്ഷണിച്ചിട്ടും യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യം ഭൂരിഭാഗം സഖ്യകക്ഷികളും കോൺഗ്രസിനെ ഇതുവരെ അറിയിച്ചിട്ടില്ല.
തിങ്കളാഴ്ച പാർലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് പ്രതിപക്ഷ നിരയിലെ ഭിന്നതകൾ വീണ്ടും പരസ്യമാകുന്നത്. നീറ്റ് പരീക്ഷാ ക്രമക്കേട്, വിലക്കയറ്റം, ഭരണഘടനാ ഭേദഗതികൾ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ സംയുക്തമായി നീങ്ങാനായിരുന്നു കോൺഗ്രസ് നീക്കം. ഇതിനായി എല്ലാ സഖ്യകക്ഷി നേതാക്കൾക്കും ഖർഗെ വ്യക്തിപരമായി യോഗ സന്ദേശം കൈമാറിയിരുന്നു. എന്നാൽ, നിർണായകമായ ചില ഭരണഘടനാ ഭേദഗതി ബില്ലുകളിൽ സഖ്യത്തിലെ പല പ്രാദേശിക പാർട്ടികൾക്കും കോൺഗ്രസിൽ നിന്ന് വ്യത്യസ്തമായ നിലപാടാണുള്ളത്. ഞായറാഴ്ച കേന്ദ്ര സർക്കാർ വിളിച്ചിട്ടുള്ള സർവകക്ഷി യോഗത്തിന് ശേഷമേ തിങ്കളാഴ്ചത്തെ പ്രതിപക്ഷ യോഗത്തിൽ ആരൊക്കെ പങ്കെടുക്കുമെന്ന കാര്യത്തിൽ അന്തിമ വ്യക്തത വരികയുള്ളൂ.
തമിഴ്നാട് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഡിഎംകെ മുന്നണി വിട്ട് മറുകണ്ടം ചാടിയ കോൺഗ്രസിനോട് മുൻ മുഖ്യമന്ത്രി സ്റ്റാലിൻ അകൽച്ചയിലാണ്. ഈ സാഹചര്യത്തിൽ സ്റ്റാലിൻ കോൺഗ്രസ് നയിക്കുന്ന ഇന്ത്യാ മുന്നണിയോട് സഹകരിക്കുമോ എന്നതിൽ വ്യക്തതയില്ല. ഇതിനൊപ്പം തൃണമൂൽ കോൺഗ്രസ് ബംഗാളിലും വലിയ തിരിച്ചടി നേരിടുകയാണ്. എംഎൽഎമാരും എംപിമാകും തൃണമൂൽ വിട്ട് പോകുന്ന സാഹചര്യത്തിൽ ഇനിയെങ്ങനെയാകും മമതയുടെ നിലപാടെന്നതിൽ വ്യക്തതയില്ല.


