കണ്ടെയിൻമെന്റ് സോണിന് പുറത്ത് പ്രാദേശിക ലോക്ഡൗൺ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അൺലോക്ക് നാലിൽ വിലക്കുണ്ട്. കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകൂ.

ദില്ലി: അൺലോക്ക് നാല് ഇന്ന് മുതൽ നിലവിൽ വരും. അൺലോക്കിന്റെ ഭാഗമായി മെട്രോ സർവീസുകൾ ഏഴ് മുതൽ തുടങ്ങും. ഈ മാസം 21 മുതൽ രാഷ്ട്രീയ, മത, സാംസ്കാരിക, കായിക കൂട്ടായ്മകൾക്കും അനുമതി നൽകിയിട്ടുണ്ട്. പരമാവധി 100 പേരെ മാത്രമേ കൂട്ടായ്മകളിൽ അനുവദിക്കൂ. ഓപ്പൺ എയർ തിയേറ്ററുകൾ 21 മുതൽ തുറക്കാം. കണ്ടെയിൻമെന്റ് സോണിന് പുറത്ത് പ്രാദേശിക ലോക്ഡൗൺ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അൺലോക്ക് നാലിൽ വിലക്കുണ്ട്. കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകൂ.

അതേസമയം, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം മുപ്പത്തിയേഴ് ലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഇന്നും പ്രതിദിന വര്‍ധന എഴുപതിനായിരത്തിനടുത്തെത്തുമെന്നാണ് സൂചന. മഹാരാഷ്ട്രയിൽ പ്രതിദിന വർധനയിൽ ഇന്നലെ കുറവുണ്ട്. പതിനൊന്നായിരത്തി 853 പേരാണ്‌ ഇന്നലെ മഹാരാഷ്ട്രയിൽ രോഗബാധിതരായത്. കഴിഞ്ഞ ദിവസങ്ങളിൽ പതിനാറായിരത്തിന് മുകളിൽ എത്തിയിരുന്നു രോഗ ബാധിതരുടെ എണ്ണം. കര്‍ണാടകത്തിൽ 6,495 പേർക്കും, തമിഴ്നാട്ടിൽ 5,956 പേർക്കും, തെലങ്കാനയിൽ 1,873 പേർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ദില്ലിയില്‍ കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണം ഇന്നലെ കുറവാണ്.

അൺലോക്ക് നാലാം ഘട്ടത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ - 

സെപ്ംതബ‍ർ ഏഴ് മുതൽ രാജ്യത്ത് മെട്രോ റെയിൽ സ‍ർവ്വീസിന് അനുമതി. പ്രത്യേക കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു വേണം. സ‍ർവ്വീസുകൾ നടത്താൻ.

സാംസ്കാരിക-കായിക-വിനോദ-സാമൂഹിക- ആത്മീയ-രാഷ്ട്രീയ യോ​ഗങ്ങൾക്കും കൂട്ടായ്മകൾക്കും അനുമതി. പരമാവധി നൂറ് പേർക്ക് വരെ ഇത്തരം പരിപാടികളിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പരിപാടിക്ക് പങ്കെടുക്കുന്നവ‍ർക്ക് തെ‍ർമൽ പരിശോധന നി‍ർബന്ധം. ഹാൻഡ് വാഷും സാനിറ്റൈസറും ഉപയോ​ഗിക്കണം. 

സെപ്തംബ‍ർ 21 മുതൽ ഓപ്പൺ തീയേറ്ററുകൾക്ക് അനുമതി. സിനിമാ തീയേറ്ററുകളും സ്വിമ്മിം​ഗ് പൂളുകളും അടഞ്ഞു കിടക്കും. സ്കൂളുകളും കോളേജുകളും അടച്ചിട നടപടി സെപ്തംബ‍ർ മുപ്പത് വരെ നീട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ളാസ് നടത്താൻ 50 ശതമാനം അധ്യാപകരെ വരാൻ അനുവദിക്കും. 9 മുതൽ 12 വരെ ക്ളാസിലുള്ളവർക്ക് അദ്ധ്യാപകരുടെ സഹായം തേടാൻ പുറത്തു പോകാം

ദേശീയ നൈപുണ്യ പരിശീലന കേന്ദ്രം, ഐടിഐകൾ, ഹ്രസ്വകാല പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ എന്നിവ തുറക്കാൻ അനുമതി. ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിളെ പിജി-​ഗവേഷക വിദ്യാ‍ത്ഥികൾക്ക് ലാബുകളിലും പരിശീലനകേന്ദ്രങ്ങളിലും പ്രവേശനം അനുവദിച്ചു. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തി വേണം ഇതിനു അനുമതി നൽകാൻ. 

സംസ്ഥാനങ്ങൾക്ക് അകത്തെ യാത്രകൾക്കും സംസ്ഥാനന്തര യാത്രകൾക്കും ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ലെന്നും. ഇത്തരം യാത്രകൾക്കായി പ്രത്യേക പെ‍ർമിറ്റ് ഏ‍ർപ്പെടുത്താൻ പാടില്ലെന്നും മാ‍ർ​ഗനി‍ർദേശത്തിൽ പറയുന്നു. അതേസമയം 65 വയസിന് മുകളിൽ പ്രായമുള്ളവ‍ർക്കും പത്ത് വയസിന് താഴെ പ്രായമുള്ളവ‍ർക്കുമുള്ള യാത്രാവിലക്ക് തുടരും.