ഉത്തർ പ്രദേശിൽ പീഡനക്കേസ് പ്രതിക്ക് വൻ സ്വീകരണമൊരുക്കി അനുയായികൾ. ജാമ്യം കിട്ടിയ ശേഷം ജയിൽമോചിതനായ പ്രതിക്കാണ് വൻ സ്വീകരണം ഒരുക്കിയത്. പ്രതിയെ പൂമാലയിട്ട് സ്വീകരിച്ച്, ചുമലിലിരുത്തി, മുദ്രാവാക്യം വിളികളോടെ പ്രകടനം നടത്തുന്ന ദൃശ്യങ്ങൾ വൈറൽ. 

ഗാസിയാബാദ്: ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ പീഡനക്കേസ് പ്രതിക്ക് ജാമ്യം കിട്ടിയ ശേഷം ലഭിച്ചത് വൻ സ്വീകരണം. ജയിലിൽനിന്ന് പുറത്തിറങ്ങിയ പ്രതിയെ പൂമാലയിട്ട് സ്വീകരിച്ച്, ചുമലിലിരുത്തി, മുദ്രാവാക്യം വിളികളോടെ നടത്തിയ പ്രകടനത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിയിൽ വൈറലാകുന്നു. സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രം​ഗത്തെത്തി.

Add Asianetnews as a Preferred SourcegooglePreferred

നിയമ വിദ്യാ‍ഥിർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഹിന്ദു യുവ വാഹിനി മുൻ അം​ഗം സുശീൽ പ്രജാപതിക്കാണ് ജാമ്യം ലഭിച്ച ശേഷം അനുയായികൾ സ്വീകരണമൊരുക്കിയത്. ജയിലിൽനിന്ന് പുറത്തിറങ്ങിയ പ്രതിയെ പൂമാലയിട്ട് സ്വീകരിച്ച അനുയായികൾ, ചുമലിലിരുത്തി പ്രകടനം നടത്തുകയായിരുന്നു. പ്രതിക്ക് അനുയായികൾ ചുംബനം നൽകുന്നതടക്കം ദൃശ്യങ്ങളിലുണ്ട്. 

Scroll to load tweet…

യുവതിയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചുവെന്ന കേസിലാണ് സുശീൽ പ്രജാപതി അറസ്റ്റിലായിരുന്നത്. വിദ്യാർഥിനിയുടെ പരാതിയിൽ കഴിഞ്ഞ വ‍ർഷം ഓ​ഗസ്റ്റിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്നും ഇയാളുടെ അനുയായികൾ പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടി ബഹളമുണ്ടാക്കിയിരുന്നു. ഒൻപത് മാസത്തെ തടവിന് ശേഷമാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്.

അതേസമയം പ്രതിക്ക് സ്വീകരണമൊരുക്കിയ ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്തു. ഇക്കാര്യത്തിൽ സമ​ഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിൽ ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ രൂക്ഷ വിമ‍ർശനവുമായി അഖിലേഷ് യാദവ് രം​ഗത്തെത്തി. അധർമ്മികളായ ബിജെപിയുടെ യഥാർത്ഥ സ്വഭാവം ഇതാണെന്നായിരുന്നു അഖിലേഷ് യാദവിൻ്റെ പോസ്റ്റ്. ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യം ലഭിച്ചപ്പോൾ പൂമാലകളും പുഷ്പവൃഷ്ടിയുമായി സ്വീകരണം നൽകിയ രീതിയെക്കാൾ ആക്ഷേപകരമായി മറ്റൊന്നുമില്ലെന്നും അദ്ദേഹം എക്സിലെ പോസ്റ്റിൽ പറഞ്ഞു.