വീടുകൾ സന്ദർശിച്ച് കുടുംബങ്ങളുമായി സംവദിക്കുന്ന നേതാക്കൾ, യുഡിഎഫ് അധികാരത്തിൽ വന്നാലുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഈ വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്ന ഉറപ്പാണ് നൽകുന്നത്
തിരുവനന്തപുരം:യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന ഇന്ദിര ഗ്യാരണ്ടി കാർഡ് വിതരണത്തിന് സംസ്ഥാനത്തുടനീളം തുടക്കമായി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലാണ് കാർഡ് വിതരണം ആരംഭിച്ചത്. വീടുകൾ സന്ദർശിച്ച് കുടുംബങ്ങളുമായി സംവദിക്കുന്ന നേതാക്കൾ, യുഡിഎഫ് അധികാരത്തിൽ വന്നാലുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഈ വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്ന ഉറപ്പാണ് നൽകുന്നത്. ആലുവ മണ്ഡലത്തിലെ പ്രചാരണ പരിപാടികൾക്ക് കെ സി വേണുഗോപാൽ നേതൃത്വം നൽകി. യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്തിനും മറ്റ് പ്രവർത്തകർക്കൊപ്പം കാഞ്ഞൂർ എസ്.എൻ.ഡി.പി ജംഗ്ഷനിലെ വീടുകളിൽ അദ്ദേഹം സന്ദർശനം നടത്തി. ഗ്യാരണ്ടി കാർഡുകൾ നേരിട്ട് കൈമാറിയ നേതാക്കൾ പദ്ധതിയുടെ ഗുണഫലങ്ങൾ വീട്ടുകാർക്ക് വിശദീകരിച്ചു നൽകി.
പ്രധാന വാഗ്ദാനങ്ങൾ
ഉമ്മൻചാണ്ടി ആരോഗ്യ പദ്ധതി: ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ.
സൗജന്യ യാത്ര: സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര.
വിദ്യാർത്ഥിനികൾക്ക് കൈത്താങ്ങ്: കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ സഹായം.
ക്ഷേമ പെൻഷൻ: സാമൂഹിക സുരക്ഷാ പെൻഷനുകൾ 3,000 രൂപയായി വർദ്ധിപ്പിക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ ജനസമ്പർക്ക പരിപാടികൾക്ക് നേതാക്കൾ നേതൃത്വം നൽകുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് നടപ്പിലാക്കിയ വിജയകരമായ മാതൃകകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പദ്ധതികളെന്ന് നേതാക്കൾ വോട്ടർമാരോട് വ്യക്തമാക്കി. സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ തള്ളിക്കളഞ്ഞ നേതാക്കൾ, കൃത്യമായ പഠനത്തിന് ശേഷമാണ് ഇത്തരം ഉറപ്പുകൾ നൽകുന്നതെന്നും ഇത് കേവലം തിരഞ്ഞെടുപ്പ് വാഗ്ദാനമല്ല, മറിച്ച് കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുള്ള ഉറച്ച തീരുമാനമാണെന്നും കൂട്ടിച്ചേർത്തു.


