സ്ത്രീകളോടുള്ള അവഗണന അവസാനിപ്പിക്കാൻ നിയമം സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു
ദില്ലി:ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കി. രാജ്യത്ത് യുസിസി ബിൽ പാസാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നടപടിയെ വിമർശിച്ചു. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാൻ നിയമത്തിലൂടെ കഴിയുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. ഏകീകൃത സിവിൽ നിയമത്തിലേക്ക് ഉത്തരാഖണ്ഡ്. സംസ്ഥാനങ്ങളിലൂടെ ഏകീകൃത സിവിൽ നിയമം നടപ്പാക്കുന്നതിനാണ് ഉത്തരാഖണ്ഡിലൂടെ തുടക്കമാകുന്നത്. രണ്ട് ദിവസം നീണ്ട ചർച്ചയ്ക്ക് ശേഷം ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. ഇനി ഗവർണർ ഒപ്പിടുന്നതോടെ ബിൽ നിയമമാകും. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നീക്കത്തെ എതിർത്തു, ബിൽ ആദ്യം സെലക്ട് കമ്മറ്റിക്ക് വിടണമായിരുന്നു എന്നും, വേണ്ടത്ര ചർച്ച നടന്നിട്ടില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
അതേസമയം ബില്ലിനെ പൂർണമായും എതിർക്കുന്നില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. ബിഎസ്പി എംഎൽഎയുടെ ഭേദഗതി നിർദേശങ്ങളും പരിഗണിച്ചില്ല. എഐഎംഐഎം നേതാവ് അസദുദീൻ ഒവൈസിയും നടപടിയെ രൂക്ഷമായി വിമർശിച്ചു. അതേസമയം ബിൽ പാസായത് വലിയ ആഘോഷത്തോടെയാണ് ബിജെപി എംഎൽഎമാർ സ്വീകരിച്ചത്. ചരിത്ര നിമിഷമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. മാതൃശക്തിയോടുള്ള അവഗണന അവസാനിപ്പിക്കുമെന്നും വിവാഹം ,വിവാഹ മോചനം, സ്വത്തവകാശം എന്നിവയിൽ തുല്യത ഉറപ്പാക്കും എന്നും പുഷ്കര്‍ സിംഗ് ധാമി പറഞ്ഞു. ലിവിങ് ടുഗെതർ ബന്ധങ്ങൾക്ക് രെജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിനൊപ്പം, വിവാഹ പ്രായം ഏകീകരിക്കുന്നതിനും, വിവാഹ മോചനത്തിന് ഒറ്റ രീതിയാക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ് ഉത്തരാഖണ്ഡ് പാസാക്കിയ ബിൽ.
അയോധ്യ രാമക്ഷേത്രത്തിനും, ജമ്മുകശ്മീരിന്‍റെ പ്രത്യേക റദ്ദാക്കിയതിനും ഒപ്പം ബിജെപി തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടുന്ന പ്രധാന ആയുധമാണ് ഏകീകൃത സിവിൽ നിയമം. ലോക്സഭാ തെരഞ്ഞടുപ്പിന് മുൻപ് അസമിലും ഗുജറാത്തിലും ഏകീകൃത സിവിൽ നിയമം നടപ്പാക്കാനാണ് ബിജെപി നീക്കം. അതേസമയം രാജ്യത്ത് യുസിസി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള കേന്ദ്രസർക്കാർ നിയമ കമ്മീഷനോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്. മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്ത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് കരട് ബിൽ തയാറാക്കിയത്. തെരഞ്ഞെടുപ്പിന് മുൻപ് ഉത്തരാഖണ്ഡ് ഉൾപ്പടെ 3 സംസ്ഥാനങ്ങളിൽ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനാണ് ബിജെപി നീക്കം.

