നിരപരാധിയെ അപരാധി ആക്കുന്നു; സുവർണജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വിശദീകരണവുമായി വെള്ളാപ്പള്ളി
ജൂബിലി ആഘോഷ ഫണ്ടിൽനിന്നും 55 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലൂടെ നിരപരാധിയെ അപരാധി ആക്കുകയാണെന്നും വകമാറ്റി എന്നുപറയുന്ന പണം സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടില്ലെന്നുമാണ് വെള്ളാപ്പള്ളിയുടെ അവകാശവാദം.
ആലപ്പുഴ: കൊല്ലം എസ് എൻ കോളേജ് സുവർണജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വിശദീകരണവുമായി വെള്ളാപ്പള്ളി നടേശൻ. മാധ്യമങ്ങളിൽ പരസ്യം നൽകിയാണ് വിശദീകരണം. ജൂബിലി ആഘോഷ ഫണ്ടിൽനിന്നും 55 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലൂടെ നിരപരാധിയെ അപരാധി ആക്കുകയാണെന്നും വകമാറ്റി എന്നുപറയുന്ന പണം സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടില്ലെന്നുമാണ് വെള്ളാപ്പള്ളിയുടെ അവകാശവാദം. പണം ട്രസ്റ്റ് അക്കൗണ്ടിൽ തന്നെ പലിശ സഹിതം ഉണ്ടെന്നാണ് വിശദീകരണം.
രണ്ടുവട്ടം ക്രൈം ബ്രാഞ്ച് അന്വേഷിച്ചു തുമ്പില്ലെന്ന് കണ്ടെത്തിയതാണെന്നും പരാതിക്കാർക്ക് വ്യക്തിവിരോധമുള്ളതിനാലാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചതെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു. ജൂബിലി ആഘോഷങ്ങളുടെ കണക്കുകൾ 99 ലെ ട്രസ്റ്റ് പൊതുയോഗം ഏകകണ്ഠമായി പാസാക്കിയതാണ്. 20 വർഷത്തിനുശേഷമുള്ള അന്വേഷണവും കുറ്റപത്രം സമർപ്പിക്കലും അനീതിയാണെന്ന് വെള്ളാപ്പള്ളി അവകാശപ്പെടുന്നു.
എസ്എൻഡിപി വൈപ്പിൻ യൂണിയൻ സെക്രട്ടറി പി ഡി ശ്യാം ദാസിന്റെ പേരിലാണ് പത്രപരസ്യം. കേസിൽ വെള്ളാപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു.