തീപിടിത്തം അബദ്ധത്തിൽ സംഭവിച്ചതാണോ അതോ ആരെങ്കിലും ചെയ്തതാണോ എന്ന് അന്വേഷിക്കണം.

ദില്ലി: ഹരിയാനയിലെ ലോഹറുവിൽ കത്തിക്കരിഞ്ഞ വാഹനത്തിൽ യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര ജോയിന്റ് ജനറൽ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിൻ. തീപിടിത്തം അബദ്ധത്തിൽ സംഭവിച്ചതാണോ അതോ ആരെങ്കിലും ചെയ്തതാണോ എന്ന് അന്വേഷിക്കണം. കാർ രാജസ്ഥാനിന്റേതാണെങ്കിലും മൃതദേഹങ്ങൾ ആരുടേതാണെന്നത് അന്വേഷിക്കണം. കേസിൽ നീതിപൂർവമായ അന്വേഷണം നടത്തി കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും സുരേന്ദ്ര ജെയിൻ പറഞ്ഞു. 

രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ നിന്ന് രണ്ട് പശുക്കടത്തുകാരെ കാണാതായിട്ടുണ്ടെന്നും അവർക്കെതിരെ നിരവധി പശുക്കടത്ത് കേസുകൾ ഉണ്ടെന്നും സുരേന്ദ്ര ജെയിൻ പറഞ്ഞു. ഇതിൽ ഒരാളുടെ സഹോദരൻ ബജ്‌റംഗ്ദൾ പ്രവർത്തകരുടെ പേരുകൾ പറഞ്ഞതിന്റെ പേരിൽ രാജസ്ഥാൻ പൊലീസ് പ്രാഥമിക അന്വേഷണം പോലുമില്ലാതെ കേസെടുത്തു. ഈ സംഭവത്തിൽ ബജ്‌റംഗ്ദളിനെ അനാവശ്യമായി വലിച്ചിഴക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടാണ് രാജസ്ഥാൻ പൊലീസിന്റെ നടപടി.

ബജ്‌റംഗ്ദളിന്റെ പേര് ഈ വിഷയത്തിലേക്ക് അനാവശ്യമായി വലിച്ചിഴക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും തെറ്റായ ആരോപണങ്ങൾ പിൻവലിച്ച് രാജസ്ഥാൻ സർക്കാർ മാപ്പ് പറയണമെന്നും സുരേന്ദ്ര ജെയിവ്‍ ആവശ്യപ്പെട്ടു. സംഭവത്തിൽ സിബിഐ അന്വേഷണം വേണം. അന്വേഷണം പൂർത്തിയാകുന്നതുവരെ ആരെയും അറസ്റ്റ് ചെയ്യരുതെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 

പശുക്കടത്ത് ആരോപണം: രണ്ട് യുവാക്കളെ ചുട്ടുകൊന്നു; പരാതിയിൽ ബജ്റം​ഗ്ദൾ പ്രവർത്തകർക്കെതിരെ കേസ്