452 വോട്ട് നേടിയാണ് എൻഡിഎയുടെ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണന്‍റെ വിജയം.

ദില്ലി: രാജ്യത്തിന്‍റെ 15-ാം ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. പോള്‍ ചെയ്യപ്പെട്ട 767 വേട്ടില്‍ 452 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്‍റെ വിജയം. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഉപരാഷ്ട്രപതി പദവിയിൽ 2 വർഷം ബാക്കി നിൽക്കെ, ജഗദീപ് ധൻകറിന്‍റെ അപ്രതീക്ഷിത രാജിവെച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയാണ് ഇന്ത്യ മുന്നണിക്ക് വേണ്ടി മത്സരിച്ചത്. ഇന്ത്യ സഖ്യത്തില്‍ വോട്ടുചേര്‍ച്ച ഉണ്ടായി എന്നാണ് സൂചന. 300 വോട്ടുമാത്രമാണ് ഇന്ത്യ സഖ്യം സ്ഥാനാർത്ഥി സുദർശൻ റെഡ്ഡിക്ക് നേടാനായത്. 15 വോട്ട് അസാധുവായി.

തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ് സി പി രാധാകൃഷ്ണന്‍. തെക്കേന്ത്യയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സിപി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് സി പി രാധാകൃഷ്ണന്‍ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. മഹാരാഷ്ട്ര ഗവർണറായിരുന്നു. ജാർഖണ്ഡ്, തെലങ്കാന ഗവർണർ സ്ഥാനവും വഹിച്ചിട്ടുണ്ട്. 2004 മുതൽ 2007 വരെ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനായിരുന്നു. കേരള ബിജെപിയുടെ പ്രഭാരി സ്ഥാനവും വഹിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു.