2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിഘടനവാദി സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന് എഎപി ക്ക് പിന്തുണ പ്രഖ്യാപിച്ചതും കുമാർ ബിശ്വാസിൻ്റെ വെളിപ്പെടുത്തലിലും അന്വേഷണം നടത്തുമെന്ന് അമിത് ഷാ വ്യക്തമാക്കി.

ദില്ലി: കെജരിവാളിനെതിരായ ഖലിസ്ഥാൻ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചന്നി അയച്ച കത്തിന് മറുപടിയുമായി ആഭ്യന്തരമന്ത്രി അമിത്ഷാ രംഗത്ത്. വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് അമിത്ഷാ പറഞ്ഞു. 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിഘടനവാദി സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന് എഎപി ക്ക് പിന്തുണ പ്രഖ്യാപിച്ചതും കുമാർ ബിശ്വാസിൻ്റെ വെളിപ്പെടുത്തലിലും അന്വേഷണം നടത്തുമെന്ന് അമിത് ഷാ വ്യക്തമാക്കി.

പഞ്ചാബ് മുഖ്യമന്ത്രിയോ സ്വതന്ത്ര്യ ഖാലിസ്ഥാൻ രാജ്യത്തെ പ്രധാനമന്ത്രിയോ ആകും താന്നെന് കെജരിവാൾ പറഞ്ഞെന്നാണ് കുമാർ ബിശ്വാസ് ഇന്നലെ വാർത്താ എജൻസിയോട് പറഞ്ഞത്. കെജരിവാളിനെതിരായ ഖാലിസ്ഥാൻ ആരോപണം പ്രചാരണത്തിൻ്റെ അവസാനഘട്ടത്തിൽ പ്രധാന ആയുധമാക്കി മാറ്റുകയാണ് കോൺഗ്രസും ബിജെപിയും. ആരോപണമുന്നയിച്ച കുമാർ ബിശ്വാസിന് കേന്ദ്രം സുരക്ഷ കൂട്ടിയിട്ടുണ്ട്. ഭീകരവാദിയാണെങ്കിൽ തന്നെ അറസ്റ്റ് ചെയ്യട്ടെന്ന് കെജരിവാൾ പ്രതികരിച്ചു. 

വിഘടനവാദമാണ് കെജരിവാൾ നടത്തുന്നതെന്ന ബിജെപി ആഞ്ഞടിച്ചു. കെജരിവാളിന്റെ മനസ്സിലിരിപ്പ് പുറത്ത് വന്നെന്ന് കോൺഗ്രസ് പറഞ്ഞു. പ്രചാരണങ്ങളിൽ ഇക്കാര്യം ഉയർത്തുന്നത് അവസാനലാപ്പിൽ എഎപിക്ക് തിരിച്ചടിയായതോടെ വിശദീകരണവുമായി കെജരിവാൾ രംഗത്തെത്തി. ഭീകരനെങ്കിൽ തന്നെ അറസ്റ്റ് ചെയ്യട്ടെ എന്ന പ്രതികരിച്ച കെജരിവാൾ , രാഹുൽ ഗാന്ധിക്കും മോദിക്കും ഒരേ സ്വരമാണെന്നും പറഞ്ഞു

ചന്നിയുടെ ഭയ്യ പരാമർശം വിവാദമായതിന് പിന്നാലെയാണ് ഖാലിസ്ഥാൻ പരാമർശവും പഞ്ചാബിൽ ചർച്ചയാകുന്നത്. സംസ്ഥാനത്തെ ഹിന്ദു വോട്ടുകളുടെ ഏകീകരണമാണ് കോൺഗ്രസും ബിജെപിയും പ്രസ്താവനയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അതേസമയം ആരോപണം ഉന്നയിച്ച കുമാർ ബിശ്വാസിന് കേന്ദ്രസുരക്ഷ നൽകാൻ തീരുമാനമായി.