യാത്രക്കൂലി സംബന്ധിച്ച തർക്കത്തെ തുടർന്നാണ് യുവതി തന്നെ അടിച്ചതെന്ന് ഓട്ടോ ഡ്രൈവര്‍ അവകാശപ്പെടുന്നു.തന്നോട് ഓട്ടോ ഡ്രൈവര്‍ വളരെ മോശമായ ഒരു കാര്യം പറഞ്ഞുവെന്നാണ് യുവതി പറയുന്നത്.
ലഖ്‌നൗ: ഉത്തർപ്രദേശിലെ മിർസാപൂരിൽ യുവതി ഓട്ടോ ഡ്രൈവവറുടെ മുഖത്തടിക്കുന്ന വീഡിയോ വൈറലാകുന്നു. എന്നാല്‍ അടിച്ചതെന്തിനാണെന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങളാണ് ഉയരുന്നത്. യാത്രക്കൂലി സംബന്ധിച്ച തർക്കത്തെ തുടർന്നാണ് യുവതി തന്നെ അടിച്ചതെന്ന് ഓട്ടോ ഡ്രൈവര്‍ അവകാശപ്പെടുന്നു. അതേ സമയം തന്നോട് ഓട്ടോ ഡ്രൈവര്‍ വളരെ മോശമായ ഒരു കാര്യം പറഞ്ഞുവെന്നാണ് യുവതി പറയുന്നത്. അന്നുമുതൽ തനിക്ക് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ വിളികള്‍ വരുന്നുണ്ടെന്നും അവർ പറഞ്ഞു.
പ്രിയാൻഷി പാണ്ഡെ എന്ന യുവതി ഓട്ടോ ഡ്രൈവറായ വിംലേഷ് കുമാർ ശുക്ലയെ ഡ്രൈവര്‍ സീറ്റില്‍ നിന്നും വലിച്ചിഴച്ച് അടിക്കുന്നതും ഉപദ്രവിക്കുന്നതും ദൃശ്യങ്ങളില്‍ കാണാനാകും. ഡ്രൈവര്‍ ഈ സമയം യുവതിയോട് കൈകള്‍ കൂപ്പി സംസാരിക്കുന്നതും കാണാം. യുവതി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ പ്രചരിപ്പിച്ചത്. അതേ സമയം വീഡിയോ വൈറലായതോടെ ഓട്ടോ ഡ്രൈവർ യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രിയാൻഷിയെയും സഹോദരിയെയും ഓട്ടോയില്‍ നിന്ന് ഇറക്കി വിട്ടപ്പോൾ യാത്രക്കൂലി ആവശ്യപ്പെട്ടപ്പോഴാണ് യുവതി തന്നെ മർദ്ദിക്കാൻ തുടങ്ങിയതെന്ന് വിംലേഷ് കുമാർ ശുക്ല പരാതി നല്‍കി.തൻ്റെ വീഡിയോ ഇൻ്റർനെറ്റിൽ വൈറലായത് കണ്ടതിന് ശേഷമുള്ള അപമാനം മൂലമാണ് പരാതി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
