ഹരജിക്കാരിക്ക് തടങ്കലിൽ കഴിയുന്ന പെൺകുട്ടി അടുത്ത സുഹൃത്താണെന്ന് തെളിയിക്കാൻ സമയം നൽകുന്നുവെന്നും കോടതി വ്യക്തമാക്കി. 

ചണ്ഡീഗഡ്: സ്വവർഗ പങ്കാളിയെ മാതാപിതാക്കൾ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ട് യുവതി കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലാണ് യുവതി ഹർജി സമർപ്പിച്ചത്. ഹർജി പരി​ഗണിക്കവെ പെൺകുട്ടി തന്റെ അടുത്ത സുഹൃത്താണെന്ന് തെളിയിക്കാൻ കോടതി ആവശ്യപ്പെട്ടു. ഹർജി തിങ്കളാഴ്ചത്തേക്ക് പരി​ഗണിക്കാമെന്നും കോടതി അറിയിച്ചു. 19 വയസ്സുള്ള തന്റെ പങ്കാളിയെ മാതാപിതാക്കൾ ബന്ദികളാക്കിയിരിക്കുകയാണെന്നും കോടതി ഇടപെടണമെന്നുമാണ് യുവതി ആവശ്യപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെള്ളിയാഴ്ച ഹർജി പരിഗണിച്ച ജസ്റ്റിസ് പങ്കജ് ജെയിൻ, ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ നിന്നുള്ള പെൺകുട്ടി എങ്ങനെയാണ് ഉറ്റ സുഹൃത്തിന്റെ പങ്ക് വഹിക്കുന്നതെന്ന് കോടതി ചോദിച്ചു. തുടർന്ന്, അമ്മയും പങ്കാളിയും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിന്റെ ട്രാൻസ്ക്രിപ്റ്റ് ഹർജിക്കാരിയുടെ അഭിഭാഷകൻ കോടതിയെ കേൾപ്പിച്ചു. പ്രസ്തുത സംഭാഷണത്തിന് പുറമെ, ഹരജിക്കാരിക്ക് തടങ്കലിൽ കഴിയുന്ന പെൺകുട്ടി അടുത്ത സുഹൃത്താണെന്ന് തെളിയിക്കാൻ സമയം നൽകുന്നുവെന്നും കോടതി വ്യക്തമാക്കി. 

ആധാർ കാർഡുകളുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് പ്രാധാന്യമുണ്ട്. തടങ്കലിൽ പാർപ്പിക്കുകയാണെന്ന് ആരോപിക്കപ്പെടുന്ന പെൺകുട്ടിയുടെ രണ്ട് ആധാർ കാർഡുകളാണ് കോടതിക്ക് മുന്നിലെത്തിയത്. ഒന്നിൽ ജനനത്തീയതി കാണിക്കുന്നത് ജൂൺ 15, 2007 ആണെന്നാണ്. എന്നാൽ പരാതിക്കാരി ഹാജരാക്കിയ ആധാർ കാർഡിൽ പറയുന്നത് 2004 ജൂൺ 14 ആണെന്നാണെന്നും ജഡ്ജി പറഞ്ഞു.

ജനുവരി നാലിന് മറ്റൊരു ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിലും ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തുടർന്ന് ജനുവരി 15 ന് അടുത്ത വാദം കേൾക്കാൻ കോടതി തീരുമാനിച്ചു. കേസ് ആദ്യം പരി​ഗണിച്ച ബെഞ്ച് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയത്തോടും ചണ്ഡീഗഡിലെ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ റീജിയണൽ ഓഫീസിനോടും പെൺകുട്ടിയുടെ പേരിൽ നൽകിയ ആധാർ കാർഡുകളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.