കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ്, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി വിവിഐപികളുടെ ഇസഡ് പ്ലസ് സുരക്ഷ സംഘത്തിലാണ് വനിത കമാന്‍ഡോകളെയും നിയോഗിക്കുന്നത്

ദില്ലി: വിവിഐപി സുരക്ഷയ്ക്കുള്ള കമാന്‍ഡോകളുടെ (Women Commandos) കൂട്ടത്തിൽ പുതുവര്‍ഷം മുതൽ വനിത സൈനികരും. ആദ്യഘട്ടത്തിൽ 32 വനിതകളെ കമാന്‍ഡോകളായി നിയമിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ്, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി വിവിഐപികളുടെ ഇസഡ് പ്ലസ് സുരക്ഷ സംഘത്തിലാണ് വനിത കമാന്‍ഡോകളെയും നിയോഗിക്കുന്നത്. വിവിഐപികളുടെ ഔദ്യോഗിക വസതികളിലും യാത്രകളിലും വനിത കമാന്‍ഡോകള്‍ ഇനി സുരക്ഷ ഒരുക്കും. 

പുരുഷ കമാന്‍ഡോകള്‍ക്ക് തുല്ല്യമായി സുരക്ഷ ഒരുക്കാനുള്ള ആയുധങ്ങൾ വനിതാ കമാന്‍ഡോകള്‍ക്കും നൽകും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അടുത്തമാസം ആദ്യം പല നേതാക്കളുടെയും യാത്രകൾ തുടങ്ങും. ആ യാത്രകളിൽ വനിത സൈനികര്‍ ഉൾപ്പെട്ട കമാന്‍ഡോ സംഘമാകും അവര്‍ക്ക് സുരക്ഷ നൽകുക. സൈന്യത്തിൽ വനിതകൾക്ക് സ്ഥിരം കമ്മീഷൻ ഉറപ്പാക്കിയ സുപ്രീംകോടതി വിധി പ്രതിരോധ സുരക്ഷാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തന്നെയാണ് തുടക്കമിട്ടത്. അതിന് പിന്നാലെ ജമ്മുകശ്മീരിലെ സുരക്ഷയ്ക്ക് കേന്ദ്ര സേനകൾ വനിത സൈനികരെയും ഉൾപ്പെടുത്തി. അതിനൊപ്പമാണ് വിവിഐപി സുരക്ഷാ സംഘത്തിലും വനിത കമാന്‍ഡോകള്‍ വരുന്നത്.