സ്വയരക്ഷയ്ക്ക് 'പെപ്പർ സ്പ്രേ'; വനിതാ തഹസിൽദാർമാർക്ക് നിർദേശവുമായി അധികൃതർ
തഹസിൽദാരുടെ കൊലപാതകത്തിന് പിന്നാലെ ഓഫീസിലെത്തുന്ന സന്ദർശകർ ബാഗുകൾ കയ്യിൽ കരുതരുതെന്ന നിർദേശം ചില ഉദ്യോഗസ്ഥർ നൽകിയിരുന്നു.
ഹൈദരാബാദ്: പട്ടാപ്പകൽ വനിതാ തഹസിൽദാറെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതിന് പിന്നാലെ പെപ്പർ സ്പ്രേ(കുരുമുളക് സ്പ്രേ)യുമായി ജീവനക്കാർ. ഹൈദരാബാദിലെ വനിതാ തഹസിൽദാർമാർക്കാണ് പെപ്പർ സ്പ്രേയുമായി ഓഫീസിലെത്താൻ അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് ഈ നീക്കമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.
നംവംബർ നാലിനാണ് അബ്ദുള്ളപുർമെത്തിലെ വനിതാ തഹസിൽദാറായിരുന്ന വിജയ റെഡ്ഡിയെ ഓഫീസിലെത്തിയയാൾ പെട്രോളൊഴിച്ച് ചുട്ടുകൊന്നത്. ഭൂമി തർക്കത്തെത്തുടർന്നാണ് ഇയാൾ കൃത്യം നടത്തിയതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ഇവരെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ റവന്യൂ ഓഫീസിലെ ഡ്രൈവർ ഗുരുനാഥനും പിന്നീട് മരിച്ചിരുന്നു. തെലങ്കാനയിലെ ആയിരത്തോളം തഹസിൽദാർമാരിൽ 400 ഓളം പേർ വനിതകളാണ്.
Read Also: ഭൂമി തർക്കം; തഹസിൽദാറെ പട്ടാപ്പകൽ തീകൊളുത്തി കൊന്നു, പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ
'അപ്രതീക്ഷിതമായിട്ടാണ് വിജയക്കെതിരെ ആക്രണം നടന്നത്. വനിതാ തഹസിൽദാർമാർ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. കൂടുതൽ ജാഗ്രത പുലർത്താനും പെപ്പർ സ്പ്രേ കയ്യിൽ കരുതാനും ഞങ്ങൾ അവരോട് നിർദേശിച്ചിട്ടുണ്ട്.'-ഡെപ്യൂട്ടി കളക്ടേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് വി ലാച്ചി റെഡ്ഡി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
തഹസിൽദാരുടെ കൊലപാതകത്തിന് പിന്നാലെ ഓഫീസിലെത്തുന്ന സന്ദർശകർ ബാഗുകൾ കയ്യിൽ കരുതരുതെന്ന നിർദേശം ചില ഉദ്യോഗസ്ഥർ നൽകിയിരുന്നു. കയർ കെട്ടി വനിതാ തഹസിൽദാർ ഓഫീസിലെത്തുന്നവരെ അകറ്റി നിർത്തിയ വാർത്തകളും പുറത്തുവന്നിരുന്നു.
Read More: തഹസിൽദാറെ തീകൊളുത്തി കൊന്ന സംഭവം; കയർ കെട്ടി പ്രതിഷേധിച്ച് മറ്റൊരു തഹസിൽദാർ