ബിജെപിയിലും പാര്‍ട്ടിയുടെ തത്വശാസ്ത്രത്തിലും എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. അത് വളർത്താനായി ബിജെപിയില്‍തന്നെ തുടരും- ഗഡ്കരി പറഞ്ഞു.

നാഗ്പൂര്‍: ഒരു രാഷ്ട്രീയ നേതാവ് തന്നോട് കോണ്‍ഗ്രസില്‍ ചേർന്നുകൂടെ എന്ന് അഭ്യര്‍ഥിച്ചിരുന്നുവെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ അതിലും ഭേദം കിണറ്റിൽ ചാടുന്നതാണ് എന്ന് മറുപടി നല്‍കിയെന്ന് ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയിൽ നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ഒന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കവെയാണ് കേന്ദ്ര മന്ത്രിയുടെ വെളിപ്പെടുത്തൽ.

'മികച്ച പാര്‍ട്ടി പ്രവര്‍ത്തകനും നേതാവുമാണ് താങ്കള്‍, കോണ്‍ഗ്രസില്‍ ചേരുകയാണെങ്കില്‍ വളരെ മികച്ച ഭാവിയാവും ഉണ്ടാവുക എന്നായിരുന്നു വാഗ്ദാനം. എന്നാൽ കോണ്‍ഗ്രസില്‍ ചേരുന്നതിലും ഭേദം കിണറ്റില്‍ ചാടി മരിക്കുന്നതാണെന്ന് താന്‍ മറുപടി നല്‍കി'- നിതിൻ ഗഡ്കരി പറഞ്ഞു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ശ്രീകാന്ത് ജിച്കറാണ് തന്നോട് പാർട്ടിയിലേക്ക് ചേരാൻ അഭ്യര്‍ഥന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയിലും പാര്‍ട്ടിയുടെ തത്വശാസ്ത്രത്തിലും എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. അത് വളർത്താനായി ബിജെപിയില്‍തന്നെ തുടരും. ആർഎസ്എസിന്റെ വിദ്യാർത്ഥി വിഭാഗമായ എബിവിപിയിൽ പ്രവർത്തിച്ചിരുന്ന ചെറുപ്പകാലത്ത് തന്നിൽ മൂല്യങ്ങൾ വളർത്തിയത് ആർ എസ് എസ് ആണ്. ആ പാത തന്നെ താന പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് 60 വര്‍ഷംകൊണ്ട് രാജ്യത്തിനുവേണ്ടി ചെയ്തതിന്റെ ഇരട്ടി കാര്യങ്ങള്‍ കഴിഞ്ഞ ഒൻപത് വര്‍ഷംകൊണ്ട് ചെയ്യുവാന്‍ ബിജെപിക്ക് കഴിഞ്ഞു. രാജ്യത്തെ വന്‍ സാമ്പത്തിക ശക്തിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ ഭാവി വളരെ ശോഭനമാണെന്നും ഗഡ്കരി പറഞ്ഞു.

Read More :  ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി, നാട്ടുകാർ തിരികെ എത്തിച്ചു; ദിവസങ്ങൾക്കുള്ളിൽ ഭർത്താവിനെ കൊന്നു