നടൻ അനുപം ശ്യാമിന് 20 ലക്ഷം രൂപ ചികിത്സാ സഹായം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നാണ് ഇദ്ദേഹത്തിന് ചികിത്സാ സഹായം ലഭ്യമാക്കുന്നതെന്ന് ഉത്തർപ്രദേശ് സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ലക്നൗ: വൃക്കകളിലെ അണുബാധയെത്തുടർന്ന് മുംബൈ ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്ന നടൻ അനുപം ശ്യാമിന് ചികിത്സാ സഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇരുപത് ലക്ഷം രൂപ അദ്ദേഹത്തിന് നൽകുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
നില വഷളായതിനെ തുടർന്ന് നോർത്ത് മുംബൈയിലെ ഹോസ്പിറ്റലിൽ നിന്ന് അദ്ദേഹത്തെ ഗുർഗാവോണിലെ ലൈഫ് ലൈൻ ഹോസ്പിറ്റലിലേക്ക് ഇദ്ദേഹത്തെ മാറ്റിയിരുന്നു. മൻ കി ആവാസ് പ്രതിഗ്യ എന്ന ടെലിവിഷൻ പരിപാടിയിലൂടെയും സ്ലം ഡോഗ് മില്യണയർ, ബാൻഡിറ്റ് ക്വീൻ എന്നീ സിനിമകളിലൂടെയുമാണ് ശ്രദ്ധേയനായത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നാണ് ഇദ്ദേഹത്തിന് ചികിത്സാ സഹായം ലഭ്യമാക്കുന്നതെന്ന് ഉത്തർപ്രദേശ് സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇദ്ദേഹത്തിന് മികച്ച ചികിത്സ നേടാൻ സാധിക്കാതിരുന്നതെന്ന് കുടുംബം വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഒപ്പം സഹനടനായ മനോജ് ബാജ്പേയ് സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് നടന്റെ സഹോദരൻ അനുരാഗ് വ്യക്തമാക്കി.
മൂന്ന് പതിറ്റാണ്ടിലേറെയായി അനുപം ശ്യാം അഭിനയ മേഖലയിൽ പ്രവർത്തിക്കുന്നു. ലഗാൻ, ദിൽ സേ, ഹസാരോം, ക്വഷൈ ഐസി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.